28 March 2024 Thursday

രാമക്ഷേത്രത്തിന് ചെലവ് 1800 കോടി; പൂര്‍ത്തിയാകുക 2023ല്‍, പ്രതിഷ്ഠ 2024ൽ

ckmnews

രാമക്ഷേത്രത്തിന് ചെലവ് 1800 കോടി; പൂര്‍ത്തിയാകുക 2023ല്‍, പ്രതിഷ്ഠ 2024ൽ


ന്യൂഡൽഹി:ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ഏകദേശം 1800 കോടി രൂപ ചെലവ് വരുമെന്ന് ക്ഷേത്ര നിർമാണത്തിന്റെ ചുമതലയുള്ള ട്രസ്റ്റ്. ക്ഷേത്ര നിര്‍മാണത്തിനായി സുപ്രീം കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച ശ്രീരാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റാണ് ചെലവുകള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 

ഞായറാഴ്ചയാണ് യുപിയിലെ ഫൈസാബാദ് സർക്യൂട്ട് ഹൗസിൽ ട്രസ്റ്റ് അംഗങ്ങൾ യോഗം ചേർന്നു ചെലവുകള്‍ സംബന്ധിച്ച കണക്കുകള്‍ പരസ്യപ്പെടുത്തിയത്. വിദഗ്ധർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചെലവ് കണക്കാക്കിയതെന്ന് ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു.



ബന്ധപ്പെട്ട എല്ലാവരുടെയും നിർദേശങ്ങൾ ഉൾക്കൊണ്ട് നീണ്ട ചർച്ചയ്ക്ക് ശേഷം ട്രസ്റ്റിന്റെ നിയമങ്ങൾക്കും ഉപനിയമങ്ങൾക്കും യോഗത്തിൽ അന്തിമരൂപം നൽകിയതായി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. ക്ഷേത്ര സമുച്ചയത്തിൽ പ്രമുഖ ഹൈന്ദവ ദർശകരുടെയും രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കാനും ട്രസ്റ്റ് അംഗങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു.


ക്ഷേത്ര നിര്‍മാണത്തിന് മാത്രമാണ് ഇത്രയും തുക ചെലവാകുക. മറ്റു അനുബന്ധ നിര്‍മാണങ്ങള്‍ക്ക് വേറെ തുക കണ്ടെത്തേണ്ടിവരും. 2023 ഡിസംബറോടെ നിർമാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ജനുവരിയില്‍ പ്രതിഷ്ഠ നടത്താനാണ് നിലവിലെ ധാരണ.