29 March 2024 Friday

കൃഷിയിടത്തിലേക്കെന്നു പറഞ്ഞ് ദമ്പതികളുടെ ബെംഗളൂരു യാത്ര,കുട്ടികളെ മറയാക്കി ലഹരിമരുന്ന് കടത്ത് ദമ്പതികൾ അടക്കം നാലംഗ സംഘം ലഹരിമരുന്നുമായി പിടിയിൽ

ckmnews

കൃഷിയിടത്തിലേക്കെന്നു പറഞ്ഞ് ദമ്പതികളുടെ ബെംഗളൂരു യാത്ര,കുട്ടികളെ മറയാക്കി ലഹരിമരുന്ന് കടത്ത്


ദമ്പതികൾ അടക്കം നാലംഗ സംഘം ലഹരിമരുന്നുമായി പിടിയിൽ


നിലമ്പൂർ: കുട്ടികളെ മറയാക്കി ലഹരിമരുന്ന് കടത്തിയ ദമ്പതികൾ ഉൾപ്പെടെ നാലംഗ സംഘത്തെ എക്സൈസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. പ്രതികളിൽനിന്ന് 75.458 ഗ്രാം എംഡിഎംഎയും കടത്തിന് ഉപയോഗിച്ച 3 വാഹനങ്ങളും പിടിച്ചെടുത്തു. കാരക്കുന്ന് പുലത്ത് കൊല്ലപ്പറമ്പിൽ അസ്‌ലാമുദ്ദീൻ (31), ഭാര്യ എൻ.കെ.ഷിഫ്ന ( 26), സുഹൃത്തുക്കളായ കാവന്നൂർ അത്താണിക്കൽ മുഹമ്മദ്‌ സാദത്ത് (29), വഴിക്കടവ് കമ്പളക്കല്ല്  നരിക്കോട്ടുമ്മൽ കമറുദ്ദീൻ (36) എന്നിവരെയാണ് എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ ഇന്റലിജൻസ് സ്ക്വാഡിലെ ടി.ഷിജുമോൻ, ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷഫീഖ്, മനോജ് കുമാർ എന്നിവർ പിടികൂടിയത്.


കൂടെയുണ്ടായിരുന്ന 2, 7 വയസ്സുള്ള കുട്ടികളെ ബന്ധുക്കൾക്കു കൈമാറി. അസ്‌ലാമുദ്ദീൻ ആണ് സംഘത്തിന്റെ സൂത്രധാരൻ. ഗൂഡല്ലൂർ ചൂണ്ടി ഭാഗത്ത് അസ്‌ലാമിന്റെ 5 ഏക്കർ കൃഷിയിടം മറയാക്കിയാണ് ലഹരി കടത്തെന്ന് അധികൃതർ പറഞ്ഞു. കൃഷിയിടത്തിലേക്കെന്നു പറഞ്ഞ് ദമ്പതികൾ നാട്ടിൽനിന്നു പോകുന്നത് ബെംഗളൂരുവിലേക്കാണ്. അവിടെനിന്ന് ലഹരിമരുന്നു വാങ്ങി ചൂണ്ടിയിൽ വന്നു തങ്ങും. സാഹചര്യം അനുകൂലമെന്നു കണ്ടാൽ നാടുകാണി ചുരം വഴി കേരളത്തിലേക്കു കടത്തും.



കുട്ടികളും സ്ത്രീയും ഒപ്പമുള്ളതിനാൽ കാര്യമായ പരിശോധന ഉണ്ടാകാറില്ല. ഒരാഴ്ച മുൻപ് സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടപ്പോൾ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരമാണ് പ്രതികളെ കുടുക്കിയത്. തുടർന്ന് സംസ്ഥാന എക്സൈസ് ഇന്റലിജൻസ് വിഭാഗം ജാഗ്രതയിലായി. ചൂണ്ടിയിൽ തിരിച്ചെത്തിയത് മുതൽ ചുരത്തിൽ രാപകൽ നിരീക്ഷണം തുടങ്ങി. കമ്പളകല്ലിൽനിന്ന് കമറുദ്ദീനെ ചൂണ്ടിയിലേക്ക് വരുത്തി എംഡിഎംഎ 3 പൊതികളാക്കി ഓരോ പൊതി മുഹമ്മദ് സാദത്ത്, കമറുദ്ദീൻ എന്നിവരെ ഏൽപ്പിക്കുകയായിരുന്നു.


ഒന്ന് ഷിഫ്നയും കൈവശം വച്ചു. ഒരാൾ പിടിയിലായാലും മുഴുവൻ നഷ്ടപ്പെടരുതെന്ന മുൻകരുതലായിരുന്നു ഇത്. കഴിഞ്ഞ ദിവസം രാത്രി എംഡിഎംഎയുമായി ജീപ്പിൽ മുഹമ്മദ് സാദത്ത് പുറപ്പെട്ടു. പിന്നാലെ മഴയത്ത് ബൈക്കിൽ ഷിഫ്നയും കുട്ടികളുമായി അസ്‌ലാമുദ്ദീനും, സ്കൂട്ടറിൽ കമറുദ്ദീനും. എല്ലാവരും ചെന്നുചേർന്നത് എക്സൈസ് സംഘം വിരിച്ച വലയിലേക്കാണ്.


ഷിഫ്നയുടെ ബാഗിൽനിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. സമാന രീതിയിൽ മുൻപ് പലതവണ ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്ന് ദമ്പതികൾ സമ്മതിച്ചെന്ന് അധികൃതർ പറഞ്ഞു. ഭർത്താവിന്റെ സാമ്പത്തിക ബാധ്യത തീർക്കാനാണ് ലഹരികടത്തിന് കുട്ടുനിന്നതെന്ന് യുവതി മൊഴി നൽകി. ഒട്ടേറെ സിം കാർഡുകളും 1550 രൂപയും ഇവരിൽനിന്നു കണ്ടെടുത്തു.   ഇൻസ്‌പെക്ടർ സി.സന്തോഷ്‌ അറസ്റ്റ് രേഖപ്പെടുത്തി. 4 പേരെയും കോടതി  റിമാൻഡ് ചെയ്തു.