20 April 2024 Saturday

വിവാഹവേദിയിലെത്തി താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കാമുകൻ; അടിപിടി വിവാഹം മുടങ്ങി

ckmnews

ചെന്നൈ: വിവാഹവേദിയിൽനിന്ന് താലിമാല തട്ടിപ്പറിച്ച് വധുവിന്റെ കഴുത്തിൽ കെട്ടാൻ ശ്രമിച്ച കാമുകനെ വീട്ടുകാർ കൈകാര്യം ചെയ്തു. ചെന്നൈ സ്വദേശിയായ 24-കാരനാണ് കാമുകിയുടെ വിവാഹവേദിയിലെത്തി നാടകീയരംഗങ്ങൾ സൃഷ്ടിച്ചത്.

വിവാഹത്തിന് കാർമികത്വം വഹിച്ച പൂജാരി, താലിമാല വരന് കൈമാറുന്നതിന് തൊട്ടുമുമ്പാണ് വധുവിന്റെ കാമുകൻ ഇത് തട്ടിപ്പറിച്ചത്. യുവതിയുടെ കഴുത്തിൽ താലി കെട്ടാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ യുവാവിനെ തടയുകയും വേദിയ്ക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മർദിക്കുകയുമായിരുന്നു. ഇതോടെ വിവാഹവും മുടങ്ങി.

ചെന്നൈ തൊണ്ടിയാർപേട്ട് നേതാജി നഗറിലെ ഓഡിറ്റോറിയത്തിൽ കഴിഞ്ഞദിവസം നടന്ന വിവാഹത്തിനിടെയാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. ഹോട്ടൽ ജീവനക്കാരിയായ 20-കാരിയും മറൈൻ എൻജിനീയറായ 21-കാരനും തമ്മിലായിരുന്നു വിവാഹം. രാവിലെ ഏഴുമണിയോടെയാണ് വിവാഹചടങ്ങുകൾ ആരംഭിച്ചത്.

ചടങ്ങുകൾ ആരംഭിച്ചതിന് പിന്നാലെ അതുവരെ വേദിയ്ക്കരികെ നിൽക്കുകയായിരുന്ന 24-കാരൻ താലിമാല തട്ടിപ്പറിക്കുകയായിരുന്നു. പൂജാരി വരന് താലിമാല കൈമാറാൻ ഒരുങ്ങുന്നതിനിടെയാണ് യുവാവ് ഇത് കൈക്കലാക്കി വധുവിന്റെ കഴുത്തിൽ കെട്ടാൻ ശ്രമിച്ചത്. എന്നാൽ താലി കെട്ടാനുള്ള ശ്രമം വിജയിച്ചില്ല. അതിനുമുമ്പേ വധുവിന്റെ വീട്ടുകാർ ഇയാളെ തടയുകയും പിന്നീട് വേദിയിൽനിന്ന് പുറത്തിറക്കി മർദിക്കുകയും ചെയ്തു. ഇതോടെ പോലീസ് വിവരമറിഞ്ഞ് സ്ഥലത്ത് എത്തുകയും യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.