25 April 2024 Thursday

കാഴ്‌ചക്കുലകളെത്തിയില്ല : പൂരാടവാണിഭത്തിന് പ്രഭകുറഞ്ഞു

ckmnews



എടപ്പാൾ : കാഴ്‌ചക്കുലകളുടെ ഉത്സവമായി കുറേക്കാലമായി നടന്നുവരുന്ന എടപ്പാൾ പൂരാടവാണിഭത്തിന് ഇത്തവണ കാഴ്‌ചക്കുലകൾ കാര്യമായെത്തിയില്ല. പഞ്ചായത്ത് വകയായി ഗാനമേളയും മറ്റാഘോഷങ്ങളുമെല്ലാം ഒരുക്കിയിരുന്നതിനാൽ പഴയൊരാചാരംപോലെ വാണിഭം നടന്നു. കൊടുക്കൽ വാങ്ങൽ വ്യവസ്ഥ (ബാർട്ടർ സമ്പ്രദായം) നിലനിന്ന നാണയങ്ങളും കറൻസികളുമില്ലാതിരുന്ന കാലഘട്ടത്തിലാരംഭിച്ചതാണ് പൂരാട വാണിഭമെന്നാണ് വിശ്വാസം.


മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ കർഷകരും മത്സ്യത്തൊഴിലാളികളും അവരവരുടെ ഉത്പന്നങ്ങൾ ഓണത്തിനു മുന്നോടിയായി ഇവിടെയെത്തിച്ച് അവർക്കാവശ്യമായ ഉത്പന്നങ്ങൾ തിരിച്ചുവാങ്ങി ഓണമാഘോഷിച്ചിരുന്നത് ഈ വാണിഭത്തിലൂടെയായിരുന്നു. ഗുരുവായൂരടക്കമുള്ള ക്ഷേത്രങ്ങളിലെല്ലാം കാഴ്‌ചക്കുല സമർപ്പിക്കാൻ അപൂർവം ഭക്തർ ഇത്തവണയുമെത്തി.



ഉള്ളതിൽ നല്ല കുലകൾ സ്വന്തമാക്കിയാണ് ഇവർ മടങ്ങിയത്. വഴിവാണിഭക്കാരും കളിപ്പാട്ടവിൽപ്പനക്കാരും ഉണക്കമീൻ കച്ചവടക്കാരുമെല്ലാം ഇത്തവണയും പഴയകാല ഓർമയിൽ വാണിഭത്തിനെത്തി. 50 വർഷത്തോളം തുടർച്ചയായി വാണിഭത്തിന് കച്ചവടംചെയ്യുന്നവരടക്കം ഇതിലുണ്ടായിരുന്നു. ഗ്രാമപ്പഞ്ചായത്തൊരുക്കിയ വാണിഭപരിപാടികളുടെ ഭാഗമായി കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരുടെ കലാപ്രകടനങ്ങളും കളരിപ്പയറ്റ് പ്രദർശനം, ഗാനമേള, കലാപരിപാടികൾ എന്നിവയും നടന്നു.