25 April 2024 Thursday

കടലിലെ സ്വർണം, ലക്ഷങ്ങൾ വില; അപൂർവ ‘ഗോൽഫിഷ്’ ചേറ്റുവ തീരത്ത്

ckmnews

കടലിലെ സ്വർണം, ലക്ഷങ്ങൾ വില; അപൂർവ ‘ഗോൽഫിഷ്’ ചേറ്റുവ തീരത്ത്


ചാവക്കാട് ∙ കേരളതീരത്ത് അത്യപൂർവമായ കടലിലെ സ്വർണം എന്നറിയപ്പെടുന്ന ‘ഗോൽഫിഷ്’ ചേറ്റുവയിലെ മത്സ്യത്തൊഴിലാളികൾക്കു കിട്ടി. രാജ്യാന്തര മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന അസംസ്കൃത വസ്തുക്കളായി മാറ്റിയെടുക്കാവുന്ന മത്സ്യമാണിത്. മത്സ്യത്തൊഴിലാളികളായ ചോപ്പൻ അബ്ദുസമദ്, ചേന്ദങ്കര ചന്തു എന്നിവർക്കാണ് ഇന്നലെ ഉച്ചയോടെ നാലേമുക്കാൽ കിലോയുള്ള മീൻ കിട്ടിയത്.


കടലിൽ മാത്രം കാണുന്ന പടുത്തകോര, സ്വർണക്കോര എന്നിങ്ങനെ അറിയപ്പെടുന്ന ഗോൽഫിഷ് ചേറ്റുവ അഴിയിലൂടെ വേലിയേറ്റ സമയത്ത് പുഴയിലേക്ക് എത്തിയെന്നാണ് കരുതുന്നത്. അടുത്തിടെ കൊല്ലം നീണ്ടകരയിൽ ഗോൽഫിഷിനെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. കൊല്ലത്തുള്ള തൊഴിലാളികൾക്ക് ചിത്രം അയച്ചു കൊടുത്താണ് ഉറപ്പാക്കിയത്. ഗോൽഫിഷിന്റെ ബ്ലാഡർ (പളുങ്ക്) ഉപയോഗിച്ചുള്ള നൂൽ ഹൃദയശസ്ത്രക്രിയയ്ക്ക് ഉൾപ്പെടെ ഉപയോഗിക്കാറുണ്ടെന്നു പറയുന്നു.



വിദേശ രാജ്യങ്ങളിൽ ആവശ്യക്കാർ ഏറെയുണ്ട്. മാംസത്തിനു കിലോ 250 രൂപ മാത്രമാണ് വില. മറൈൻ കോളോജൻ ഉൽപാദിപ്പിക്കാൻ മീനിന്റെ തൊലി ഭാഗമാണ് ഉപയോഗിക്കുന്നത്. ശരീരത്തിലെ ചുളിവ് മാറ്റുന്നത് ഉൾപ്പെടെയുള്ള സൗന്ദര്യ വർധക വസ്തുക്കൾ ഇതുപയോഗിച്ച് ഉണ്ടാക്കുന്നു.വൻകിട വൈൻ കമ്പനികൾ വൈൻ ശുദ്ധീകരണത്തിനും മീനിന്റെ ഭാഗങ്ങൾ ഉപയോഗിക്കുന്നതായി പറയുന്നു.