രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തുടക്കം
തിരുവനന്തപുരം: കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തലസ്ഥാനത്ത് തുടക്കമായി. ആറ് ദിവസമായി നടക്കുന്ന മേളയിൽ 12 വിഭാഗങ്ങളിലായി 262 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. 44 രാജ്യങ്ങളിൽ നിന്നുള്ളവയാണ് ഈ ചിത്രങ്ങൾ. ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിംസ് എന്നീ വിഭാഗങ്ങളിലായാണ് മത്സര ചിത്രങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യാന്തര വിഭാഗത്തിൽ 56ഉം ബെസ്റ്റ് ഓഫ് ദി വേൾഡ് വിഭാഗത്തിൽ 19ഉം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 109 വനിതാ സംവിധായകരുടെ ചിത്രങ്ങൾ ഇത്തവണത്തെ മേളയിലുണ്ട്.
കൈരളി തിയേറ്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയ്ക്ക് തിരി തെളിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഡോക്യുമെന്ററി സംവിധായികയും എഡിറ്ററുമായി റാന മോഹന് അദ്ദേഹം സമ്മാനിച്ചു. യുക്രെയ്ൻ യുദ്ധത്തിന്റെ ഭീകരത തുറന്നുകാട്ടുന്ന മരിയുപോൾസ് 2 ആയിരുന്നു ഉദ്ഘാടന ചിത്രം.