25 April 2024 Thursday

കരിപ്പൂർ വിമാന അപകടം 115 പേർ ചികിത്സയിൽ 57പേർ വീടുകളിലേക്ക് മടങ്ങി 14 പേരുടെ നില ഗുരുതരമായി തുടരുന്നു

ckmnews



മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ 115 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നതായി ജില്ലാകലക്ടർ കെ.ഗോപാലകൃഷ്ണൻ  അറിയിച്ചു. അതിൽ 14 പേരുടെ നില ഗുരുതരമായി തുടരുകയാണ്.കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവർ  ചികിത്സ തുടരുന്നത്.57 പേർ വിദഗ്‌ധ ചികിത്സക്ക്  ശേഷം വിവിധ ആശുപത്രികളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.കോട്ടക്കൽ അൽമാസ് ആശുപത്രി രണ്ട് പേർ,പെരിന്തൽമണ്ണ അൽഷിഫ ആശുപത്രി 16 പേർ, മഞ്ചേരി കൊരമ്പയിൽ ആശുപത്രി ഒരാൾ,മഞ്ചേരി മലബാർ ആശുപത്രി ഒരാൾ, കോഴിക്കോട് മിംസ് ആശുപത്രി 32പേർ, കോട്ടക്കൽ മിംസ്‌ അഞ്ചു പേർ, പെരിന്തൽമണ്ണ മൗലാനാ ആശുപത്രി രണ്ട്  പേർ,  കോഴിക്കോട് മൈത്രി ആശുപത്രി 10പേർ, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി 22പേർ, കോഴിക്കോട്  ഇഖ്‌റ ആശുപത്രി അഞ്ചു പേർ, പെരിന്തൽമണ്ണ എം.ഇ.എസ്‌ ആശുപത്രി മൂന്ന് പേർ,കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രി ഒൻപത് പേർ, കോഴിക്കോട് ബീച്ച് ആശുപത്രി ഏഴ് പേർ എന്നിങ്ങനെയാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ  ചികിത്സയിലുള്ള കണക്ക്.മരിച്ചവരിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനാൽ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നു.ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നവരിൽ ഇതുവരെ ഒരാൾക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളതെന്നും ജില്ലാകലക്ടർ അറിയിച്ചു.ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വെള്ളിയാഴ്ച (ഓഗസ്റ്റ് ഏഴ്) രാത്രി അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്.