19 April 2024 Friday

പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസ്; ആറ് പേർ കസ്റ്റഡിയിൽ

ckmnews

പാലക്കാട്: പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ പൊലീസ് കസ്റ്റഡിയിൽ. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീർ, മദൻകുമാർ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് (20) ആണ് കൊല്ലപ്പെട്ടത്.


ഒരുമാസം മുമ്പ് കാണാതായ യുവാവിന്‍റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. യാക്കര പുഴയുടെ സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സുവീഷിനെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 19 മുതലാണ് സുവീഷിനെ കാണാതായത്.  ജൂലൈ 19 ന് രാത്രി പാലക്കാടുള്ള  മെഡിക്കൽ ഷോപ്പിന് സമീപം വച്ച് സുവീഷിനെ പ്രതികള്‍ ബലമായി സ്‌കൂട്ടറിൽ കയറ്റി മലബാർ ആശുപത്രിയ്ക്ക് സമീപത്തെ ശ്മാശനത്തിൽ വച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയും കൊന്നു എന്നാണ് പൊലീസ് പറയുന്നത്. ജൂലൈ 20ന് രാവിലെ മൃതദേഹം പ്രതികൾ യാക്കര പുഴയിൽ ഉപേക്ഷിച്ചു. യാക്കര പുഴയുടെ സമീപത്ത് നിന്നും കണ്ടെത്തിയ മൃതദേഹ അവശിഷ്ടം ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. പഴക്കമുള്ളതിനാല്‍ ശരീരം ഏകദേശം പൂര്‍ണ്ണമായും അഴുകിയ നിലയിലാണെന്ന് പൊലീസ് പറഞ്ഞു.