29 March 2024 Friday

മുക്കുപണ്ടത്തിന്‍റെ താലി കെട്ടി 14കാരിയെ വർക്കല ബീച്ചിലെത്തിച്ച് പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

ckmnews

കൊല്ലം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ വർക്കല ബീച്ചിലെത്തിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മുക്കുപണ്ടം വെച്ച് താലി കെട്ടിയ ശേഷമായിരുന്നു ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജിത്താണ് പീഡനക്കേസിൽ പിടിയിലായത്. രണ്ടര വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് കൊല്ലം കടയ്ക്കൽ സ്വദേശിയായ പെൺകുട്ടിയെ അജിത്ത് പരിചയപ്പെടുന്നത്. നിരന്തരമായ ചാറ്റിംഗിലൂടെ കൂടുതൽ അടുത്തു.


വിവാഹം കഴിക്കാമെന്ന് വാഗ്ദാനവും നൽകി. കഴിഞ്ഞ വർഷം ജനുവരിയിൽ വർക്കല ക്ഷേത്രത്തിന് സമീപമെത്തിച്ചു. മുക്കുപണ്ടം ഉപയോഗിച്ച് താലി കെട്ടി. പിന്നാലെ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു. വൈകിട്ടോടെ തിരികെ കടയ്ക്കലിൽ ഇറക്കിവിട്ടശേഷം അജിത്ത് കടന്നുകളഞ്ഞു. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് സ്കൂൾ അതികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത് .


ചൈൽഡ് ലൈൻ നല്‍കിയ പരാതിയിൽ കടയ്ക്കൽ പൊലീസ് കേസെടുത്തു. വയനാട്ടിൽ നിന്നാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്. അതേസമയം, വിവാഹവാഗ്ദാനം നൽകി പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പതിനെട്ടുകാരനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തിരുവനന്തപുരം കരമന ആറമട ലക്ഷ്മിഭവനിൽ സച്ചു എന്നുവിളിക്കുന്ന സൂരജ് (18) ആണ് പത്തനംതിട്ട കീഴ്‌വായ്പൂർ പൊലീസിന്‍റെ പിടിയിലായത്.


കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ പത്തനംതിട്ടയിലെത്തി കാമുകിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ വീട്ടിൽനിന്നു വിളിച്ചിറക്കി തിരുവനന്തപുരത്തെ വാടകവീട്ടിൽ എത്തിക്കുകയായിരുന്നു. കുട്ടിയെ കാണാൻ ഇല്ല എന്ന് കാട്ടി പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരവേയാണ് കുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരം ലഭിക്കുന്നത്.


തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ലൈംഗികാതിക്രമം നടന്നത് വ്യക്തമായത്. പിന്നീട് കുട്ടിയെ കോഴഞ്ചേരി വൺ സ്റ്റോപ്പ്‌ സെന്ററിൽ പാർപ്പിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.