എന്തിനാ വെയിറ്റ് ചെയ്യുന്നത്, രാജുവേട്ടാ സ്നേഹത്തോടെ വിളിച്ച് മേയർ ആര്യ; ജന്മനാട്ടിലെ ഭാഗ്യം പങ്കുവച്ച് പൃഥ്വി
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമായ കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടന ചടങ്ങിൽ ഏറ്റവുമധികം കയ്യടി നേടിയത് നടൻ പൃഥ്വിരാജായിരുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് കാറിലെത്തിയതുമുതൽ ഏവരുടെയും ശ്രദ്ധ താരം കവർന്നിരുന്നു. മേൽപ്പാലത്തിലെ സെൽഫി പോയിന്‍റ് നാട്ടുകാർക്കായി തുറന്നു നൽകലായിരുന്നു പൃഥ്വിരാജിൽ അർപ്പിതമായ കർത്തവ്യം. ഇതിനായി തലസ്ഥാന മേയർ ആര്യ രാജേന്ദ്രൻ ക്ഷണിച്ചതടക്കമുള്ള വാക്കുകൾ ഏറെ കയ്യടിയോടെയാണ് ആർത്തിരമ്പിയ ജനക്കൂട്ടം സ്വീകരിച്ചത്.
എന്തിനാ നമ്മൾ വെയിറ്റ് ചെയ്യുന്നത് എന്നായിരുന്നു മേയർ ആര്യ രാജേന്ദ്രൻ ആദ്യം ചോദിച്ചത്. അപ്പോൾ തന്നെ കരഘോഷമുയർന്നു. മലയാളികളുടെ പ്രിയപ്പെട്ട രാജുവേട്ടൻ എന്നായിരുന്നു മേയർ പിന്നീട് അഭിസംബോധന ചെയ്തത്. ഇതിനും നിറയെ കയ്യടിയായിരുന്നു ലഭിച്ചത്. സെൽഫി പോയിന്‍റ് ഉദ്ഘാടനത്തിനായി മേയറുടെ ക്ഷണം സ്വീകരിച്ച് വേദിയിലെത്തിയ പൃഥ്വി വാക്കുകൾ കൊണ്ടും ഏവരുടെയും മനം കവർന്നു. ജന്മനാട്ടിൽ ലഭിച്ച ഭാഗ്യമെന്നായിരുന്നു നടൻ ഉദ്ഘാടന വേദിയെ വിശേഷിപ്പിച്ചത്. താൻ ജന്മം കൊണ്ട സ്ഥലത്ത് ഇങ്ങനെയൊരു വേദിയിൽ എത്താനായതിലെ സന്തോഷം പൃഥ്വി മറച്ചുവയ്ക്കാതെ പങ്കിട്ടു. താരത്തിന്‍റെ വാക്കുകളെല്ലാം നിറഞ്ഞ കയ്യടിയോടെയാണ് ഏവരും സ്വീകരിച്ചത്.