19 April 2024 Friday

യുവാവിന്റെ സ്വകാര്യഭാഗത്തുകൂടെ സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി; പുറത്തെടുത്തത് 10 ദിവസത്തിന് ശേഷം

ckmnews

ഭുവനേശ്വർ: മദ്യലഹരിയിൽ സുഹൃത്തുക്കൾ യുവാവിന്റെ സ്വകാര്യഭാഗത്തുകൂടെ സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി. ഒടുവിൽ പത്തുദിവസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ ശരീരത്തിനുള്ളിൽനിന്ന് ഗ്ലാസ് പുറത്തെടുത്തു. ഒഡീഷയിലെ ബെർഹാംപുർ എം.കെ.സി.ജി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ടി(45)ന്റെ ശരീരത്തിനുള്ളിൽനിന്ന് ഗ്ലാസ് പുറത്തെടുത്തത്. യുവാവ് സുഖംപ്രാപിച്ച് വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.


പത്തുദിവസം മുമ്പ് ഗുജറാത്തിലെ സൂറത്തിൽവെച്ചാണ് കൃഷ്ണ റൗട്ടിന് നേരേ അതിക്രമമുണ്ടായത്. സൂറത്തിൽ ജോലിചെയ്യുന്ന യുവാവ് സംഭവദിവസം സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നു. തുടർന്ന് മദ്യലഹരിയിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെയാണ് യുവാവിന്റെ സ്വകാര്യഭാഗത്തിലൂടെ സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റിയത്.


പിറ്റേദിവസം മുതൽ യുവാവിന് കഠിനമായ വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. പക്ഷേ, ആരോടും ഇക്കാര്യം വെളിപ്പെടുത്തിയില്ല. ഒടുവിൽ വേദന അസഹനീയമായതോടെ യുവാവ് സൂറത്തിൽനിന്ന് നാട്ടിലേക്ക് തിരിച്ചു.


ഒഡീഷയിലെ ഗ്രാമത്തിൽ എത്തിയതിന് പിന്നാലെ യുവാവിന്റെ വയറുവീർക്കാൻ തുടങ്ങി. മലവിസർജനവും തടസപ്പെട്ടു. ഇതോടെ ആശുപത്രിയിൽ പോകാൻ ബന്ധുക്കൾ യുവാവിനോട് നിർദേശിക്കുകയും ബെർഹാംപുരിലെ ആശുപത്രിയിൽ എത്തി ചികിത്സ തേടുകയുമായിരുന്നു.


എക്സറേ പരിശോധനയിലാണ് യുവാവിന്റെ ശരീരത്തിനുള്ളിൽ സ്റ്റീൽ ഗ്ലാസ് കുടുങ്ങികിടക്കുന്നത് ഡോക്ടർമാർ കണ്ടെത്തിയത്. തുടർന്ന് മലദ്വാരത്തിലൂടെ ഗ്ലാസ് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെയാണ് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.


ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം മേധാവി പ്രൊഫ. ഡോ. ചരൺ പാണ്ഡയുടെ നേതൃത്വത്തിൽ ഡോ. ചരൺ കുമാർ നായക്, ഡോ. സുഭ്രത് ബരാൽ, ഡോ. സത്യസ്വരൂപ്, ഡോ.പ്രതിഭ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.