ഷാജഹാന്‍ വധം:കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളടക്കം 2 പ്രതികൾ പിടിയിൽ
ഷാജഹാന്‍ വധം:കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളടക്കം 2 പ്രതികൾ പിടിയിൽ
പാലക്കാട് ∙ മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട കേസിൽ രണ്ടുപേര്‍ പിടിയില്‍.കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളും പ്രതികളെ സഹായിച്ചയാളുമാണു പിടിയിലായത്.രണ്ടിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ഇരുവരും. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന ഷാജഹാൻ കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളാണുള്ളത്.ബിജെപി അനുഭാവികളായ എട്ടുപേരാണ് കൊലയ്ക്ക് പിന്നിലെന്നാണ് ഷാജഹാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സുരേഷ് നല്‍കിയ മൊഴി.അന്വേഷണത്തിനായി പാലക്കാട് ഡിവൈഎസ്പി വി.കെ.രാജുവിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.കൊലപാതകത്തിന് കാരണമായത് രാഷ്ട്രീയ വിരോധമാണോ എന്നത് പറയാനാകില്ലെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ആദ്യ നിലപാട്. എന്നാല്‍ പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വൈകിട്ട് പുറത്തുവന്നതോടെ കൊലയുടെ കാരണം സംബന്ധിച്ച് വ്യക്തത വന്നു.രാഷ്ട്രീയ വിരോധമാണ് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു.പ്രതികളിൽ ചിലര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തേ ജയില്‍ശിക്ഷ അനുഭവിച്ചവരാണെന്നു പൊലീസ് സൂചിപ്പിച്ചു.കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് സിപിഎമ്മും ബിജെപിയും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നത് വിമര്‍ശനത്തിനിടയാക്കും.ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്.