ബിഹാറിൽ എൻ.ഡി.എ സഖ്യം വീഴുന്നു :നിതീഷ് കുമാര്‍ രാജിവെച്ചേക്കും; ഉടന്‍ ഗവര്‍ണറെ കാണും, പിന്തുണയര്‍പ്പിച്ച് മഹാസഖ്യം
പട്‌ന: ചേരിപ്പോരുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യം പിരിയുമെന്നുറപ്പായി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജിവെച്ചേക്കും. ഉച്ചയ്ക്ക് 12.30-ന് അദ്ദേഹം ഗവര്‍ണറെ കാണും. ഇന്ന് ചേര്‍ന്ന ജെഡിയു എംഎല്‍എമാരുടേയും എംപിമാരുടേയും യോഗത്തില്‍ സഖ്യം പിരിയാന്‍ തീരുമാനം എടുത്തതായാണ് വിവരം.ഇതിനിടെ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം റാബ്‌റി ദേവിയുടെ വസതിയില്‍ യോഗം ചേര്‍ന്നു. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടി എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് നിതീഷിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തേജസ്വി യാദവ് സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് ആര്‍ജെഡി എംഎല്‍എമാരും അറിയിച്ചു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ നിതീഷുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം മഹാസഖ്യം നേതാക്കള്‍ അറിയിച്ചിരുന്നു.