അമ്മയും മകനും പി.എസ്.സി ലിസ്റ്റിൽ; '41കാരിയായ അമ്മ പഠിച്ചത് അംഗനവാടിയിലെ ജോലിയ്ക്ക് ശേഷം
മലപ്പുറം: അംഗനവാടിയിലെ ജോലി കഴിഞ്ഞ് വന്ന് മകനൊപ്പം ഇരുന്ന് പഠിച്ച 41 വയസുകാരി പി.എസ്.സി ലിസ്റ്റിൽ ഇടംനേടി. അരീക്കോട് സൗത്ത് പുത്തലം സ്വദേശി ഒട്ടുപ്പാറ ബിന്ദുവാണ് മകൻ വിവേകിനൊപ്പം പി.എസ്.സി ലിസ്റ്റിൽ ഇടംനേടിയത്. അമ്മയും മകനും ലിസ്റ്റിൽ വന്നതോടെ ഇവർക്ക് ഇരട്ടി സന്തോഷമായി. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എൽ.ജി.എസ് റാങ്ക് ലിസ്റ്റിൽ ജില്ലയിൽനിന്ന് ബിന്ദുവിന് 92-ാം റാങ്കും എൽ.ഡി.സി ലിസ്റ്റിൽ മകൻ വിവേക് 38-ാം റാങ്കുമാണ് നേടിയത്.11 വർഷമായി അരീക്കോട് മാതക്കോട് അംഗൻവാടിയിലെ അധ്യാപികയാണ് ബിന്ദു. 2019 -20 വർഷത്തെ മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. ഏഴു വർഷത്തിനുള്ളിൽ രണ്ടുതവണ എൽ.ഡി.സിയും എൽ.ജി.എസ് പരീക്ഷയും എഴുതിയിരുന്നു. അവസാനം എഴുതിയ എൽ.ജി.എസ് പരീക്ഷയുടെ റാങ്ക് പട്ടികയിലാണ് 41കാരിയായ ഇവർ ഇടംനേടിയത്. ഐ.സി.ഡി.സി സൂപ്രണ്ട് പരീക്ഷയും എഴുതിയിട്ടുണ്ട്