മലപ്പുറം ജില്ലയില്‍ അടുത്ത നാലു ദിവസങ്ങളില്‍ അതിതീവ്രമഴ; ഇന്ന് ഓറഞ്ച് അലർട്ട്, നാളെയും മറ്റന്നാളും റെഡ് അലർട്ട്; നാടുകാണി ചുരത്തിൽ രാത്രിയിലെ യാത്രക്ക് നിരോധനം;
മലപ്പുറം ജില്ലയില്‍ അടുത്ത നാലു ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത് അതിതീവ്രമഴ. സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം വിളിച്ചു കളക്ടര്‍ ജാഗ്രതാ നിർദേശം നൽകി.
ഇന്നു ഓറഞ്ച് അലര്‍ട്ടും മൂന്ന്, നാല് തിയതികളില്‍ റെഡ് അലര്‍ട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ ജില്ലയിലെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മഴക്കെടുതികള്‍ വിലയിരുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഓറഞ്ച്, റെഡ് അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചതായി കളക്ടര്‍. റെഡ് അലര്‍ട്ടുള്ള ദിവസങ്ങളില്‍ (മൂന്ന്, നാല്) രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെയുള്ള സമയങ്ങളില്‍ നാടുകാണിചുരം പാതയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു.
അപകട സാധ്യത നിലനില്‍ക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍, മലയോര ടൂറിസം കേന്ദ്രങ്ങള്‍, ഹൈ ഹസാര്‍ഡ്, മോര്‍ഡറേറ്റ് ഹസാര്‍ഡ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ ഓറഞ്ച്, റെഡ് അലര്‍ട്ടുള്ള സാഹചര്യത്തില്‍ അടച്ചിട്ടുണ്ട്.
ജില്ലയില്‍ 24 മണിക്കൂറില്‍ 204.5 മില്ലിമീറ്റര്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണം.