28 March 2024 Thursday

കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് യുവാവിനെ പറ്റിച്ചു, തട്ടിയത് ലക്ഷങ്ങൾ; രണ്ടുപേർ അറസ്റ്റിൽ 

ckmnews

മലപ്പുറം: അടിപിടിക്കേസില്‍പ്പെട്ടയാളെ കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. താനൂര്‍ ചെറുപുരക്കല്‍ അസ്‌കര്‍(35), പുറമണ്ണൂര്‍ ഇരുമ്പലയില്‍ സിയാദ് (40) എന്നിവരാണ് അറസ്റ്റിലായത്. വലിയകുന്ന് സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞമാസം 27ന് പരാതിക്കാരിയുടെ ഭര്‍ത്താവായ ബൈജുവും അനസ് എന്നയാളും വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വളാഞ്ചേരി പൊലീസില്‍ കേസ് നിലനില്‍ക്കേയാണ് പ്രതികള്‍ ബൈജുവിനെ സമീപിച്ചത്.


അനസിനെതിരെ കേസ് ശക്തമാക്കാമെന്നും കേസിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഇരുവരും 1,27,000 രൂപയോളം കൈക്കലാക്കി. സംഭവത്തില്‍ കബളിപ്പിക്കപ്പെട്ടതെന്നും മനസ്സിലാക്കിയതിനെ തുടര്‍ന്ന് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒന്നാം പ്രതിയായ അസ്‌കറിനെ താനൂര്‍ പൊലീസിന്റെ സഹാത്തോടെയാണ് പിടികൂടിയത്. വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷിനെ കൂടാതെ എസ് ഐ മാരായ ഷമീല്‍, ഉണ്ണികൃഷ്ണന്‍. എസ് സി പി ഒമാരായ പത്മിനി, വിനീത്  സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.