20 April 2024 Saturday

അച്ഛൻ മരിച്ചതറിഞ്ഞ് ബസിലിരുന്ന് പൊട്ടിക്കരഞ്ഞ് യുവതി:അശ്വസിപ്പിച്ച് വീട്ടിലെത്തിച്ചത് ഒരു മുൻപരിചയവും ഇല്ലാത്ത സഹയാത്രിക അധ്യാപികയുടെ നന്മ മനസ്സിന് കയ്യടികൾ ഏറുന്നു..!

ckmnews

അച്ഛൻ മരിച്ചതറിഞ്ഞ് ബസിലിരുന്ന് പൊട്ടിക്കരഞ്ഞ് യുവതി:അശ്വസിപ്പിച്ച് വീട്ടിലെത്തിച്ചത് ഒരു മുൻപരിചയവും ഇല്ലാത്ത സഹയാത്രിക


അധ്യാപികയുടെ നന്മ മനസ്സിന് കയ്യടികൾ ഏറുന്നു..!


ചങ്ങരംകുളം:അച്ഛൻ മരിച്ചതറിഞ്ഞ് ബസിലിരുന്നു കരയുകയായിരുന്നു ആ യുവതി. ഒരു പരിചയവുമില്ലാതിരുന്നിട്ടും അധ്യാപികയായ ആ സഹയാത്രിക സ്നേഹത്തണൽ ഒരുക്കി.ചങ്ങരംകുളം വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് നൂറിലേറെ കിലോമീറ്റർ സാന്ത്വനമായി സഞ്ചരിച്ച് യുവതിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചത്.കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിലാണ് സംഭവം.ഒറ്റയ്ക്കിരുന്ന് വിതുമ്പുകയായിരുന്നു യുവതി. അധ്യാപികമാരായ അശ്വതിയും മജ്മയും ജോലിസ്ഥലത്തേക്കു പോകാൻ രാവിലെ ഗുരുവായൂരിൽനിന്നാണ് ഈ ബസിൽ കയറിയത്.ഇടതുവശത്തെ സീറ്റിലിരുന്ന് അടക്കിപ്പിടിച്ച് കരയുന്ന യുവതിയെ കണ്ടെങ്കിലും ആദ്യം കാര്യമാക്കിയില്ല. പാതിമുറിഞ്ഞ ഫോൺ സംഭാഷണത്തിനിടയിലാണ് കരച്ചിൽ ഉയർന്നത്.എറണാകുളത്തെ ഇൻഫോപാർക്കിലെ ജോലിക്കാരിയാണ് യുവതി.അച്ഛന്റെ രോഗവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു.ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാർത്തയറിഞ്ഞതോടെയാണ് കരച്ചിലുയർന്നത്.ദുഃഖത്തിൽ ഒപ്പം ചേർന്ന അധ്യാപികമാർ യുവതിയെ ആശ്വസിപ്പിച്ചു.എറണാകുളത്തുനിന്ന് കയറുമ്പോൾത്തന്നെ യുവതി അടക്കിപ്പിടിച്ച് വിതുമ്പുകയായിരുന്നു വെന്ന് ബസ് ജീവനക്കാരും പറഞ്ഞു.വളയംകുളത്ത് ബസ് എത്തിയെങ്കിലും തളർന്നുപോയ യുവതിയെ ഒറ്റയ്ക്ക് വിടാൻ അധ്യാപികമാരുടെ മനസ്സ് വിസമ്മതിച്ചു. ഇരുവരും ചേർന്ന് ആലോചിച്ചു.ഒരാൾ കൂടെപ്പോകാൻ തീരുമാനിച്ചു. മജ്മ ജോലിസ്ഥലത്ത് ഇറങ്ങി.അശ്വതി യുവതിക്കൊപ്പം കൂടി. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കലും പോയിട്ടില്ലാത്ത യുവതിയുടെ നാട്ടിലേക്ക് സാന്ത്വനം പകർന്നൊരു യാത്ര. കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസിൽക്കയറി വീട്ടുകാരുടെ കരങ്ങളിൽ ആ യുവതിയെ സുരക്ഷിതമായി ഏൽപ്പിച്ച് മടങ്ങി.വൈകുന്നേരത്തോടെയാണ് തിരിച്ചെത്തിയത്. കനിവിന്റെ ഉറവ വറ്റാത്ത ഹൃദയത്തെ കോളേജും നാടും നമിച്ചു.സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെയാണ് അധ്യാപികമാരുടെ പ്രവൃത്തിക്ക് കയ്യടികൾ ഏറുന്നത്