സുള്ള്യയിൽ മലയാളിയെ ആക്രമിച്ച് കൊന്നത് വാക്കുതർക്കത്തിന്റെ പേരിൽ; പൊട്ടിയ കുപ്പി ഉപയോഗിച്ച് കുത്തി
സുള്ള്യയിൽ മലയാളിയെ ആക്രമിച്ച് കൊന്നത് വാക്കുതർക്കത്തിന്റെ പേരിൽ; പൊട്ടിയ കുപ്പി ഉപയോഗിച്ച് കുത്തി
ബെംഗളൂരു∙കർണാടകയിലെ സുള്ള്യയിൽ പത്തൊമ്പതുകാരനായ മലയാളി യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത് വാക്കുതർക്കം പരിഹരിക്കുന്നതിനായി വിളിച്ചു വരുത്തിയതിനു ശേഷം. കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് മസൂദാണ് മരിച്ചത്. ഒരു മാസം മുമ്പ് കൂലിപ്പണിക്കായി കര്‍ണാടകയിൽ എത്തിയതായിരുന്നു മസൂദ്. കഴിഞ്ഞ കുറച്ചുനാളുകളായി സുള്ള്യയിലെ ബന്ധു വീട്ടിൽ താമസിച്ചു വരികയായിരുന്നു. സംഭവത്തിൽ സുള്ള്യ സ്വദേശികളായ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക ബെല്ലാരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലപ്പെട്ട മുഹമ്മദ് മസൂദും പ്രതികളിലൊരാളായ സുധീറും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കുന്നതിനായി സുധീർ മസൂദിനെ വിഷ്ണുനഗരിയെന്ന പ്രദേശത്തേക്ക് വിളിച്ചുവരുത്തി. പിന്നീട് സുധീറിനൊപ്പം ഉണ്ടായിരുന്ന എട്ടംഗ സംഘം മസൂദിനെ സംഘം ചേർന്ന് ആക്രമിച്ചു. പൊട്ടിയ കുപ്പി ഉപയോഗിച്ച് മസൂദിനെ സംഘത്തിലൊരാൾ കുത്തിയെന്നും പൊലീസ് പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മസൂദ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.