ചെന്നൈയിൽ 2 മലയാളികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി;ശരീരത്തിൽ സാരമായ പരുക്ക്
ചെന്നൈ:ധർമപുരി ജില്ലയിലെ നല്ലമല്ലി മുത്തുപള്ളം പ്രദേശത്ത് രണ്ടു മലയാളികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊച്ചി സ്വദേശിയായ ശിവകുമാർ വിശ്വനാഥൻ, തിരുവനന്തപുരം കുന്നുകുഴി സ്വദേശി നെവില്‍ ഗ്രിഗറി ബ്രൂസ് എന്നിവരാണു മരിച്ചത്. ധർമപുരി–സേലം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡരികിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തിൽ സാരമായ പരുക്കുകളുണ്ട്.
സേലം– ബെംഗളൂരു ദേശീയപാതയോടു ചേര്‍ന്ന വനമേഖലയിലെ ക്വാറിയിലാണു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. കേരള റജിസ്ട്രേഷനുള്ള കാർ റോഡരികില്‍ നിര്‍ത്തിയിട്ടതു രാവിലെ മുതല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ദീര്‍ഘദൂര യാത്രക്കാര്‍ വിശ്രമിക്കാനായി നിര്‍ത്തിയതായിരിക്കുമെന്നാണു നാട്ടുകാര്‍ കരുതിയത്. ആടുകളെ മേയിക്കാനായി എത്തിയവര്‍ ഉച്ചയോടെയാണു മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ പൊലീസിനെ വിവരമറിയിച്ചു.
ക്രൂരമായി മര്‍ദനമേറ്റതിന്റെ പാടുകള്‍ ശരീരങ്ങളിലുണ്ട്. കാറില്‍ താക്കോലും പഴ്സും മൂന്നു മൊബൈല്‍ ഫോണുകളുമുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ ഹൈവേ കൊള്ളക്കാരുടെയും ലഹരിക്കടത്തു സംഘങ്ങളുടെയും ശല്യമുള്ള പ്രദേശമാണിത്. സ്ത്രീകളെ മുന്‍നിര്‍ത്തി ആളുകളെ കെണിയില്‍പ്പെടുത്തുന്ന സംഘങ്ങളും പ്രദേശത്തുണ്ടെന്നാണു പൊലീസ് പറയുന്നത്. ഇത്തരം സംഘങ്ങള്‍ക്ക് ഇരുവരുടെയും മരണവുമായി ബന്ധമുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.
വരാപ്പുഴയിലെ വലിയവീട് ട്രാവല്‍സ് ഉടമയാണു ശിവകുമാര്‍. എവിടേക്കാണു പോകുന്നതെന്നു പറയാതെ ദിവസങ്ങള്‍ക്കു മുന്‍പ് വീട്ടില്‍ നിന്ന് പോകുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. കോവിഡിനെ തുടര്‍ന്നു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ശിവകുമാറെന്നും കുടുംബം പൊലീസിനെ അറിയിച്ചിട്ടുണ്ട്. മുൻ പഞ്ചായത്ത് പ്രസിഡന്റ് വിശ്വനാഥ പൈയുടെ മകനാണ്. ഭാര്യ വിനീത ശിവകുമാർ.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ നെവില്‍ ഗ്രിഗറി ബ്രുസ് ഊട്ടിയിലെ ഭൂമി വില്‍ക്കാനായാണ് പോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഏതു സാഹചര്യത്തിലാണു ധര്‍മ്മപുരിയില്‍ എത്തിയതെന്ന് അറിയില്ലെന്നാണ് കുടുംബം പൊലീസിനെ അറിയിച്ചിരിക്കുന്നത്.