25 April 2024 Thursday

കള്ളാക്കുറിച്ചിയിലെ സംഘർഷത്തിൽ 250 പേർ അറസ്റ്റിൽ; നിരോധനാജ്ഞ തുടരുന്നു

ckmnews

ചെന്നൈ: തമിഴ്നാട് കള്ളാക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്നുണ്ടായ സംഘർഷത്തിൽ 250 പേർ അറസ്റ്റിൽ. അണ്ണാ ഡിഎംകെ ഐടി വിങ്ങിലെ രണ്ട് പേരും പിടിയിലായവരിൽ ഉള്‍പ്പെടുന്നു. അണ്ണാ ഡിഎംകെ പ്രവർത്തകരായ ദീപക്, സൂര്യ എന്നിവരാണ് പിടിയിലായത്. സാമൂഹിക മാധ്യമങ്ങളിൽ കലാപാഹ്വാനം നടത്തിയതിനെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. 


തമിഴ്നാടിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അക്രമവും കൊള്ളിവയ്പ്പുമാണ് ഇന്നലെ കള്ളാക്കുറിച്ചിയിൽ നടന്നത്. പൊലീസ് ബസുകളടക്കം പതിനഞ്ച് ബസുകൾ അക്രമികൾ കത്തിച്ചു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കി. സ്കൂൾ കെട്ടിടം തകർത്തു. പാഠപുസ്തകങ്ങളും സ്കൂൾ രേഖകളും ഉപകരണങ്ങളും കൂട്ടിയിട്ട് തീയിട്ടു. ഇതിനിടെ ഓഫീസ് ഉപകരണങ്ങൾ ചിലർ കൊള്ളയടിച്ചു. സംഘര്‍ഷത്തില്‍  നിരവധി സമരക്കാർക്കും ഡിഐജി എം. പാണ്ഡ്യനടക്കം ഇരുപതിലേറെ പൊലീസുകാർക്കും പരിക്കേറ്റു. സമീപ ജില്ലകളിൽ നിന്നും കൂടുതൽ പൊലീസെത്തിയതോടെയാണ് അക്രമികൾ പിൻവാങ്ങിയത്.