നടത്തം തുടങ്ങിയിട്ട് 38 ദിവസം; ഇതുവരെ പിന്നിട്ടത് 1300 കിലോമീറ്റർ മക്ക ലക്ഷ്യമാക്കി നടക്കുന്ന ശിഹാബുദ്ദീൻ പെരുന്നാൾ ആഘോഷിച്ചത് മഹാരാഷ്ട്രയിൽ
നടത്തം തുടങ്ങിയിട്ട് 38 ദിവസം; ഇതുവരെ പിന്നിട്ടത് 1300 കിലോമീറ്റർ
മക്ക ലക്ഷ്യമാക്കി നടക്കുന്ന ശിഹാബുദ്ദീൻ പെരുന്നാൾ ആഘോഷിച്ചത് മഹാരാഷ്ട്രയിൽ
അല്ലാഹുവിന്റെ നാമം സദാസമയവും മനസ്സിൽ ഉരുവിട്ടാണ് അടുത്തവർഷത്തെ ഹജ് കർമങ്ങളിൽ പങ്കെടുക്കാൻ ചോറ്റൂരിലെ ചേലമ്പാടൻ ശിഹാബുദ്ദീന്റെ നടത്തം. മക്ക ലക്ഷ്യമാക്കി നടക്കുന്ന ശിഹാബുദ്ദീന് ഇത്തവണ മഹാരാഷ്ട്രയിലെ റായ്പാഡിലാണ് പെരുന്നാൾ ആഘോഷം. പെരുന്നാൾ നമസ്കാരത്തിനുശേഷം പ്രദേശത്തെ വിശ്വാസികൾക്കൊപ്പം ഭക്ഷണം. തുടർന്ന് വിശ്രമം. ഇന്നലെ നോമ്പ് അനുഷ്ഠിച്ചതിനാൽ 14 കിലോമീറ്ററാണ് നടന്നത്. നാളെ മുതൽ നടത്തം തുടങ്ങും. ശിഹാബുദ്ദീൻ ഇതുവരെ ഏകദേശം 1300 കിലോമീറ്റർ നടന്നു.വീട്ടിൽനിന്ന് ജൂൺ രണ്ടിനാണ് യാത്രതിരിച്ചത്. വിവിധ സംസ്ഥാനങ്ങളിലൂടെ നടന്നാണ് മഹാരാഷ്ട്രയിലെത്തിയത്. പിന്നിട്ട വഴികളിൽ ശിഹാബുദ്ദീനെ കാണാനും അനുഗ്രഹിക്കാനും വിശ്വാസികൾ എത്തുന്നുണ്ട്. 38 ദിവസമായി ശിഹാബുദ്ദീൻ നടത്തം തുടങ്ങിയിട്ട്. 7 മാസംകൂടി സമയമെടുത്ത് പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ വേണം സൗദിയിലെത്താൻ. വീട്ടിൽനിന്ന് 8,640 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചശേഷം മക്കയിലെത്തി ഹജ് കർമങ്ങളിൽ പങ്കെടുക്കാനാണ് ശിഹാബുദ്ദീന്റെ ആഗ്രഹം.