25 April 2024 Thursday

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; അറസ്റ്റിലായ 9 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ckmnews

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ അറസ്റ്റിലായ ഒൻപത് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. ക്രൂരമായ ആൾക്കൂട്ട മർദ്ദനമാണ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിന് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. പ്രതികൾ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെയുള്ള പ്രതികളാണ് റിമാൻഡിലുള്ളത്. 


എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് കോഴിക്കോട് ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും എഫ്ഐആറിലുണ്ട്. മര്‍ദ്ദനമേറ്റ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതികൾക്കെതിരെ വധശ്രമത്തിന് കൂടി പൊലീസ് കേസ്സെടുത്തു.