പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി സ്നേഹ ബൊമ്മാടങ്ങള്‍ ഒരുങ്ങി.
പൊന്നാനി:പ്രളയത്തിലും മറ്റും വീട് നഷ്ടപ്പെട്ട് സർക്കാർ സംവിധാനങ്ങളിൽ അവലംബിക്കാൻ വിവിധ തടസങ്ങൾ ഉള്ള പുറമ്പോക്ക് നിവാസികൾക്കായി സ്പീക്കറുടെ നേതൃത്വത്തില്‍ ഉയരുന്ന സ്നേഹ ബൊമ്മാടങ്ങൾ താമസത്തിനൊരുങ്ങി.പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ കുണ്ടുചിറ പാലത്തിന്റെ അടിയിലെ പുറമ്പോക്കിൽ കാനോലികനാലിന്റെ ഓരത്തു കുടിൽകെട്ടി താമസിക്കുന്ന 16 കുടുംബങ്ങൾക്കാണ് വീട് ഒരുങ്ങിയത്.പ്രദേശത്തെ ഒരു സുമനസ് 32 സെന്റ് ഭൂമി വാങ്ങി പദ്ധതിക്കായി സൗജന്യമായി വിട്ട് നൽകി.എരമംഗലം ഫ്രണ്ട്ലൈൻ ഗ്രൂപ്പ് 16 വീടുകൾ എല്ലാ സൗകര്യങ്ങളോടെയും നിർമ്മിച്ച് നൽകി.പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ പാലുകാച്ചൽ ചടങ്ങ് ജൂലൈ 29ന് കാലത്ത് 10 മണിക്ക് സ്പീക്കർ പി ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും.എല്ലാ മഴക്കാലത്തും വീടുകളിലേക്ക് വെള്ളം കയറി മാറിത്താമസിക്കേണ്ടിവരുന്ന കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ സ്വപ്ന ഭവനം ഒരുക്കിയിട്ടുള്ളത്.ആധുനിക രീതിയിൽ പണികഴിപ്പിച്ച വീടിനു മുകളിലും താഴെയുമായി രണ്ടു ബെഡ്റൂം, ഒരു ഹാൾ, കിച്ചൻ, അടക്കമുള്ള സൗകര്യങ്ങളാണ് ഉള്ളത്.കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍,ഫ്രണ്ട് ലൈൻ ഗ്രൂപ്പ് എംഡി നാസർ കിളിയിൽ അടക്കമുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും..