29 March 2024 Friday

ആകെ ഭീതിയും വെപ്രാളവും;സിപിഎമ്മിന്റെ കിളിപോയെന്ന് സംശയം: പരിഹസിച്ച് സതീശൻ

ckmnews


കൊച്ചി:ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ വൈദ്യുതി ചാര്‍ജ് കൂട്ടരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ചാര്‍ജ് കൂട്ടാന്‍ കാരണം സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണ്. മുഖ്യമന്ത്രി കാര്‍ വാങ്ങുന്നതിനെ വിമര്‍ശിക്കുന്നില്ല. എങ്കിലും സര്‍ക്കാര്‍ വരുമാനമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ധൂര്‍ത്ത് ഒഴിവാക്കുകയാണ് നല്ലതെന്ന് സതീശൻ അഭിപ്രായപ്പെട്ടു.


സിപിഎമ്മിന്റെ കിളി പറന്നുപോയെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു. സിപിഎം ഭീതിയും വെപ്രാളവും പരിഭ്രമവും കാട്ടുന്നു. സിപിഎമ്മിന് എന്തോ സംഭവിച്ചിട്ടുണ്ട്. വയനാട്ടില്‍ ആര്‍ക്കെതിരെയാണ് പ്രതിഷേധ മാര്‍ച്ച്? ആകാശത്തേക്ക് നോക്കിയാണോ മാര്‍ച്ചെന്നും സതീശൻ ചോദിച്ചു.



‘‘എന്തുകൊണ്ടാണ് ഇത്ര കടുത്ത പ്രതിസന്ധിയിലേക്കു സംസ്ഥാനം പോകുന്നത്? ഒന്നാമത്തെ കാര്യം വരുമാനമില്ല. നികുതിപിരിവിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. 1,000 കോടിയിലധികം രൂപയുടെ നികുതി പിരിച്ചെടുക്കാനാകുന്നില്ല. രണ്ടാമത്തെ കാര്യം ധൂർത്താണ്. ആവശ്യമില്ലാത്ത കാര്യങ്ങൾക്കെല്ലാം പണം ചെലവാക്കുകയാണ്.’ – വി.ഡി.സതീശൻ പറഞ്ഞു.


‘‘സിപിഎം ആരോടാണ് പ്രതിഷേധിക്കുന്നത്? ഇതിപ്പോൾ കന്റോൺമെന്റ് ഹൗസിലേക്കു മാർച്ച് നടത്തിയതു പോലെയായി. കാരണം ഞാൻ അല്ലല്ലോ കറൻസി വിദേശത്തേക്കു കൊണ്ടുപോയത്. എനിക്കെതിരെ ആരോപണം ഉണ്ടോ? എന്റെ വീട്ടിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുവന്നെന്ന് ആരോപണം ഉണ്ടോ? പക്ഷേ സിപിഎം എന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. അതുപോലെ വയനാട്ടിൽ പ്രതിഷേധം നടത്തുന്നു. ആർക്കെതിരെ? അന്തരീക്ഷത്തിൽ നോക്കിയോ? ഇവർക്കിത് എന്തുപറ്റി? മൊത്തത്തിൽ കിളിപറന്നുപോയ പോലെയുണ്ട്.’ – സതീശൻ പറഞ്ഞു.