23 April 2024 Tuesday

ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം കടകള്‍ രാവിലെ 7 മുതല്‍ വൈകിയിട്ട് 6 വരെ മാത്രം

ckmnews


ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് ജില്ലാതല സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും യോഗം തീരുമാനിച്ചു. 


*ജൂലൈ 27 മുതല്‍  ഓഗസ്റ്റ് 10* വരെ കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയില്‍ രാത്രി എട്ടു വരെ ഭക്ഷണം പാഴ്‌സല്‍ നല്‍കാം.  ഇരുന്ന് കഴിക്കാന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണില്‍ നിലവിലുളള നിയന്ത്രണങ്ങള്‍ തുടരും. ഇറച്ചി, മത്സ്യകടകളിലെ  ജീവനക്കാര്‍ മാസ്‌ക് ധരിക്കുന്നില്ലെന്ന വ്യാപകമായ പരാതിയുള്ളതിനാല്‍ ഇവിടങ്ങളില്‍ പൊലീസ്, ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പുകള്‍ പരിശോധന നടത്തും. തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അകത്തും പുറത്തും സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. വീഴ്ചവരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.


ദുരന്തനിവാരണത്തിന്റെ ഭാഗമായി ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ അടിയന്തരമായി വാങ്ങുന്നതിനും യോഗം തീരുമാനിച്ചു. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് പ്രത്യേക യൂനിഫോം നല്‍കും. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി യു.അബദുള്‍ കരീം, സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ എന്‍.എസ്.കെ ഉമേഷ്, സബ് കലകടര്‍ കെ.എസ് അഞ്ജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ഡെപ്യൂട്ടി കലകടര്‍ പി.എന്‍ പുരുഷോത്തമന്‍, ഡി.പി.എം ഡോ.ഷിബുലാല്‍,  ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ മൂസ വടക്കേതില്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ പി.ടി ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.