19 April 2024 Friday

ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ';തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

ckmnews



കുറ്റിപ്പുറം: ഐക്യ കേരള രൂപീകരണത്തിന് ശേഷം സർക്കാർ നിർമിച്ച ആദ്യ സെൻട്രൽ ജയിൽ മലപ്പുറം തവനൂർ കൂരടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തടവിൽ കഴിയുന്നവരെ സ്ഥിരം കുറ്റവാളികളായി നിലനിർത്തുന്നതിന് പകരം ശിക്ഷാകാലയളവ് തിരുത്തൽ പ്രക്രിയക്കുള്ളതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് പൊതുസമൂഹത്തിൽ മാന്യമായ തൊഴിൽ ചെയ്ത് ജീവിക്കാൻ സാധിക്കണം. ഇക്കാര്യത്തിൽ ജയിൽ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തണം. മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്നതിനായി പരമ്പരാഗത തൊഴിൽ മേഖലയിലെന്ന പോലെ ആധുനിക സാങ്കേതിക മേഖലകളിലും തൊഴിൽ പരിശീലനം തടവുകാർക്ക് നൽകും. മനുഷ്യത്വപരമായ സമീപനം ജയിലുകളിൽ ഉറപ്പാക്കണമെന്നും തടവുകാരുടെ ക്ഷേമത്തിനായുള്ള പ്രിസണേഴ്സ് വെൽഫയർ ഫണ്ട് ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


"സെൻട്രൽ ജയിൽ തുടങ്ങുകയാണെങ്കിലും ആരും ഇങ്ങോട്ട് വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു" എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. പരിപാടിയിൽ കെ.ടി.ജലീൽ എം.എൽ.എ അധ്യക്ഷനായിരുന്നു. പരിഷ്കൃത സമൂഹത്തിനനുസരിച്ച് ജയിൽ അന്തരീക്ഷം മെച്ചപ്പെടേണ്ടതുണ്ടെന്നും ജയിലുകൾ വീണ്ടും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഇടങ്ങളാകരുതെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ശിലാഫലകം അനാച്ഛാദനവും മന്ത്രി നിർവഹിച്ചു.