ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന്പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ സമ്മാനം:ബഞ്ചും ഡസ്കും നൽകി
ചങ്ങരംകുളം ; ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്നു കോടി രൂപ ചിലവിൽ നിർമ്മിച്ച് പണി പൂർത്തിയായ ക്ലാസ്സ് മുറിയിലേക്ക് സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്നേഹ സമ്മാനം ഗ്രാമത്തിനും സ്കൂളിനും മാതൃകയായി.മൂന്നുനില കെട്ടിടത്തിലായി 18 ക്ലാസ് മുറികളാണ് ജൂൺ ഒമ്പതിന് നാടിന് സമർപ്പിക്കുന്നത്.ക്ലാസ് റൂമുകളിൽ കുട്ടികളെ പഠനത്തിന് ഇരുത്താൻ ഡസ്കും ബഞ്ചും ഇല്ലാതെ സ്കൂൾ അധികൃതർ വിഷമത്തിലായ അവസ്ഥ അറിഞ്ഞാണ് വരുംതലമുറയിലെ കുരുന്നുകളുടെ പഠനത്തിന് മികച്ച സൗകര്യത്തിനായി നാട്ടുകാർ സഹായഹസ്തവുമായി എത്തുന്നത്.ചാലിശ്ശേരിയിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനമായ തപസ്യ സ്റ്റുഡൻസ് ഹോം ഒരു ക്ലാസ്സിലേക്കാവശ്യമായ പത്ത് ബഞ്ചുകളും പത്ത് ഡസ്കുകളും നിർമ്മിക്കാനാവശ്യമായ 65000 രൂപയുടെ തുക നൽകി ഗ്രാമത്തിലെ സർക്കാർ സ്കൂളിന് നന്മയുടെ കൈ താങ്ങായി മാറിയത്.തപസ്യ സ്റ്റുഡൻസ് ഹോം ഓൾഡ് സ്റ്റുഡൻസ് അസോസിയേഷനുമാണ് ഇതിനാവശ്യമായ തുക സമാഹരിച്ചത്. സ്കൂളിൽ
നടന്ന ചടങ്ങിൽ തപസ്യ രക്ഷാധികാരി ഡോ. ഇ.എൻ ഉണ്ണികൃഷ്ണൻ ചെക്ക് പ്രധാനദ്ധ്യാപിക ടി.എസ് ദേവികക്ക് കൈമാറി.ചടങ്ങിൽ തപസ്യ പ്രിൻസിപ്പാൾ ഇ.കെ.വിനോജ് കുമാർ, വി.കെ.സുബ്രഹ്മണ്യൻ, ഇ.കെ.മണികണ്ഠൻ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം പി.വി.രജീഷ് കുമാർ, തപസ്യ സ്റ്റുഡൻസ് ഹോം ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ അംഗങ്ങൾ അജീഷ്.വി.കെ. , യാസർ .എം.എം, മഹേഷ്, സ്കൂൾ അധ്യാപകരായ സുമ , ജഗേഷ്, സന്തോഷ്, രാധാകൃഷ്ണൻ , ബിജേഷ് എന്നിവർ പങ്കെടുത്തു