കൈയിൽ വെള്ളി ചെയിൻ ധരിച്ചതിന് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് മദ്രസാ അധ്യാപകൻ; കേസെടുത്ത് പൊലീസ്
തൃശൂർ എരുമപ്പെട്ടി പഴവൂരിൽ വിദ്യാർത്ഥിക്ക് മദ്രസ അധ്യാപകൻ്റെ ക്രൂര മർദനം. പള്ളി ദറസ് വിദ്യാർത്ഥിയായ കുട്ടി കയ്യിൽ വെള്ളിയുടെ ബ്രേസ് ലെറ്റ് ധരിച്ച് ക്ലാസിലെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. പതിനാലുകാരനായ കുട്ടിയാണ് മർദനത്തിനിരയായത്. മദ്രസ അധ്യാപകൻ വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പള്ളി ദറസ് വിദ്യാർത്ഥിയായ കുട്ടി വെള്ളിയുടെ ബ്രേസ്‌ലെറ്റ് കയ്യിൽ ധരിച്ചെത്തിയത് അധ്യാപകൻ ചോദ്യം ചെയ്തു. തന്റെ പിതാവ് പറഞ്ഞതനുസരിച്ചാണ് ബ്രേസ്‌ലെറ്റ് ധരിച്ചതെന്ന് കുട്ടി അധ്യാപകനെ അറിയിച്ചു. ഇതേ തുടർന്ന് അധ്യാപകൻ കുട്ടിയെ കഴുത്തിൽ കുത്തിപ്പിടിച്ച് വടി ഉപയോഗിച്ച് ക്രൂരമായ മർദ്ദനത്തിന് വിധേയനാക്കുകയായിരുന്നു. ശരീരമാസകലം അടിയേറ്റ് പരുക്ക് പറ്റിയ കുട്ടിയെ ആദ്യം വടക്കാഞ്ചേരി സർക്കാർ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് മദ്രസ അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയിൽ നിന്നും പിരിച്ചു വിട്ടു.