20 April 2024 Saturday

യുവനടിയുടെ പീഡന പരാതി: നടന്‍ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ckmnews

യുവനടിയുടെ പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒമ്പതര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് വിജയ് ബാബുവിനെ വിട്ടയച്ചത്. വിജയ് ബാബു നാളെ രാവിലെ 9ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം. കൊച്ചി ഡിസിപി വി.യു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്നും ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരം ഉണ്ടായതാണെന്നും വിജയ് ബാബു മൊഴി നല്‍കി.


ഒരു മാസമായി വിദേശത്തായിരുന്നു വിജയ് ബാബു രാവിലെ ഒമ്പത് മണിയോടെയാണ് കൊച്ചിയിലെത്തിയത്. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ 39 ദിവസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. 10.30ഓടെ തേവര പൊലീസ് സ്റ്റേഷനില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി വിജയ് ബാബുവിന്റെ ചോദ്യംചെയ്യല്‍ എട്ടുമണിയോടെ പൂര്‍ത്തിയായി.


ഒളിവില്‍പോകാന്‍ ആരും സഹായിച്ചില്ല. പരാതിക്ക് പിന്നില്‍ സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിജയ് ബാബു അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി നല്‍കി. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കും.


കേസില്‍ തെളിവുകളും സാക്ഷി മൊഴികളും ശേഖരിച്ച പൊലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്തശേഷം തുടര്‍നടപടികളിലേക്ക് കടക്കും. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നത് വരെയാണ് വിജയ് ബാബുവിനെ അറസ്റ്റ് കോടതി തടഞ്ഞത്.