20 April 2024 Saturday

വളര്‍ത്തുനായയുടെ നഖംപോറി, കുത്തിവെപ്പെടുത്തില്ല; പേവിഷ ബാധയേറ്റ് ഒന്‍പതുവയസ്സുകാരന്‍ മരിച്ചു

ckmnews



കൊല്ലം ; പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒന്‍പതുവയസ്സുകാരന്‍ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിന്‍ ഭവനത്തില്‍ ജിഷ-സുഹൈല്‍ ദമ്പതിമാരുടെ മകന്‍ ഫൈസലാണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. ഒരുമാസത്തോളം പ്രായമായ വളര്‍ത്തുനായയുടെ നഖംകൊണ്ടു പോറിയത് കാര്യമാക്കാതെ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ മടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.


ഇടയ്ക്കാട് സെന്റ് തോമസ് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ്. മാര്‍ച്ചിലാണ് കളിപ്പിക്കുന്നതിനിടയില്‍ കുട്ടിക്ക് നായയുടെ നഖംകൊണ്ട് കൈത്തണ്ടയില്‍ പോറലേറ്റത്. ഇതിനിടയില്‍ മുത്തച്ഛനെ ഈ പട്ടി കടിക്കുകയും ചെയ്തു. അദ്ദേഹം പ്രതിരോധ കുത്തിവെപ്പെടുത്തു. ഫൈസലിന്റേത് ചെറിയ പോറല്‍മാത്രമായതിനാല്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല. വേനലവധിയായതിനാല്‍ രണ്ടുമാസത്തോളം അച്ഛന്‍ സുഹൈലിന്റെ കളിയിക്കാവിളയിലെ വീട്ടിലായിരുന്നു ഫൈസല്‍. ദിവസങ്ങള്‍ക്കുമുമ്പ് അമ്മയുടെ വീട്ടില്‍ തിരികെയെത്തി. കലശലായ പനിയും അസ്വസ്ഥതയും പ്രകടമാക്കി.


തുടര്‍ന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. അവിടത്തെ ശിശുരോഗവിദഗ്ധന് സംശയംതോന്നി രക്തപരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയേറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയവേ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. ശനിയാഴ്ച രാവിലെ പോരുവഴിയിലെ കുടുംബവീട്ടിലെത്തിച്ചശേഷം മൃതദേഹം കളിയിക്കാവിളയിലേക്ക് കൊണ്ടുപോയി. കബറടക്കം അവിടത്തെ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടന്നു.