24 April 2024 Wednesday

യുവതി ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ചനിലയിൽ; ദുരൂഹതയെന്ന് പരാതി, അന്വേഷണം ക്രൈംബ്രാഞ്ചിന്

ckmnews

കോഴിക്കോട്: വടകര അഴിയൂർ സ്വദേശിനി റിസ്വാന(21)യുടെ ദുരൂഹമരണത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഭർതൃവീട്ടിൽ റിസ്വാനയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറൽ എസ്.പി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസിനാണ് അന്വേഷണച്ചുമതല.

മേയ് ആദ്യവാരമാണ് വടകര അഴിയൂർ സ്വദേശി റഫീഖിന്റെ മകൾ റിസ്വാനയെ കൈനാട്ടിയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ അലമാരയിൽ റിസ്വാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാർ കുടുംബത്തെ അറിയിച്ചത്. അതേസമയം, റിസ്വാനയുടെ മരണവിവരം ഭർതൃവീട്ടുകാർ അറിയിക്കാതിരുന്നതിലും ആശുപത്രിയിൽ ഭർതൃവീട്ടുകാരെ കാണാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവർഷമായിട്ടും റിസ്വാന ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായെന്നും ബന്ധുക്കൾ ആരോപിക്കുന്നു.ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം. ഭർത്താവ് ഷംനാസ്, ഭർതൃപിതാവ്, ഭർതൃസഹോദരി എന്നിവർ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് മകൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതെന്നും മകൾ ഒരിക്കലും തൂങ്ങിമരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.