ആത്മീയ ചികിത്സയുടെ മറവിൽ ലഹരി വില്പന 50 ലക്ഷത്തോളം വിലവരുന്ന ഹാഷിഷ് ഓയിലുമായി മധ്യവയസ്കൻ പിടിയിൽ
ആത്മീയ ചികിത്സയുടെ മറവിൽ ലഹരി വില്പന
50 ലക്ഷത്തോളം വിലവരുന്ന ഹാഷിഷ് ഓയിലുമായി മധ്യവയസ്കൻ പിടിയിൽ
ആത്മീയ ചികിത്സയുടെ മറവിൽ ലഹരി വില്പന നടത്തി വന്ന മദ്ധ്യവയസ്കൻ 50 ലക്ഷത്തോളം വിലവരുന്ന ഹാഷിഷ് ഓയിലുമായി പോലീസിന്റെ പിടിയിൽ.കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കൽ കോയക്കുട്ടി തങ്ങൾ (52) ആണ് ഒരു കിലോ ഹാഷിഷ് ഓയിലുമായി പാണ്ടിക്കാട് പെരുവക്കാട് വച്ച് പോലീസിൻ്റെ പിടിയിലായത്.ഇരിങ്ങാട്ടിരിയുള്ള വീട്ടിൽവച്ച് ഇയാൾ ആത്മീയ ചികിത്സ നടത്തി വരുന്നുണ്ട്. ഇവിടെ നിരവധി പേർ ഇയാളെ കാണാനും എത്താറുണ്ട്. പതിവായി ഏർവാടി സന്ദർശിക്കുന്ന ആളാണ് കോയക്കുട്ടി തങ്ങൾ.ലഹരി ഇടപാട് ഉണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് മാസത്തോളമായി ഇയാൾ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു.പെരുവക്കാട് റോഡരികിൽ നിൽക്കുകയായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതിൽ സഞ്ചിയിൽ രണ്ട് പൊതികളിലായി സൂക്ഷിച്ച നിലയിൽ ഹാഷിഷ് ഓയിൽ ലഭിക്കുകയായിരുന്നു. ഇതിന് വിപണിയിൽ 50 ലക്ഷത്തിൽ അധികം രൂപ മൂല്യം ഉള്ളതാണ് കരുതുന്നു.ഇയാൾ ഏർവാടിയിൽ നിന്നും ഹാഷിഷ് ഓയിൽ അടക്കമുള്ള ലഹരി വസ്തുക്കൾ നേരിട്ട് ശേഖരിച്ച് വിൽപന നടത്തുകയാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഹാഷിഷ് ഓയിലിനു പുറമേ മറ്റ് ഏതെങ്കിലും ലഹരിവസ്തുക്കൾ ഇയാൾ വിതരണം ചെയ്യുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.