ശ്രീരാമകൃഷ്ണന്റെ മകള്‍ വിവാഹിതയാകുന്നു എല്ലാ ആഘോഷവും പോലെ വിവാഹവും വൃദ്ധ സദനത്തില്‍;
തവനൂർ: മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകൾ നിരഞ്ജനയുടെ വിവാഹത്തിന് സാമൂഹികനീതി വകുപ്പിനു കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരം വേദിയാകും. തിരുവനന്തപുരം പി.ടി.പി. നഗർ വൈറ്റ്‌പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതുമായി 22-നാണ് നിരഞ്ജനയുടെ വിവാഹം.
അമ്പലത്തിൽവേണ്ടാ, അമ്മമാരുടെ മുൻപിൽവെച്ചുമതി വിവാഹമെന്ന നിരഞ്ജനയുടെ തീരുമാനമാണ് വിവാഹത്തിന്റെ വേദിയായി വൃദ്ധമന്ദിരം തിരഞ്ഞെടുക്കാൻ കാരണം. ശ്രീരാമകൃഷ്ണനും കുടുംബവും തവനൂരിലെ വൃദ്ധമന്ദിരത്തിലെ സ്ഥിരം സന്ദർശകരാണ്.
ഓണമുൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ അദ്ദേഹവും കുടുംബവും ഇവിടത്തെ വയോധികർക്കൊപ്പമാണ് ചെലവഴിക്കാറുള്ളത്. ഇവിടത്തെ താമസക്കാരുമായുണ്ടായ മാനസികമായ അടുപ്പമാണ് അവരുടെ മുൻപിൽവെച്ച് വിവാഹിതയാകാൻ നിരഞ്ജനയ്ക്ക് പ്രചോദനമായത്.
ഞായറാഴ്‌ച ഒൻപതിന് വിശിഷ്ടവ്യക്തികളെയും വൃദ്ധസദനത്തിലെ വയോജനങ്ങളെയും സാക്ഷിയാക്കി നിരഞ്ജന വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കും.
കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്.ആർ. വിഭാഗത്തിൽ ജോലിചെയ്യുകയാണ് നിരഞ്ജനയിപ്പോൾ. എം.ബി.എ. പഠനകാലത്ത് നിരഞ്ജനയുടെ സീനിയറായിരുന്നു സംഗീത്. ഇരുവരുടെയും വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചതാണ് വിവാഹം.