മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയില്‍
മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫിസിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിലായി. വിജിലന്‍സ് റെയ്‌ഡിനിടെയാണ് വില്ലേജ് അസിസ്റ്റന്‍റ് സുബ്രമണ്യൻ പിടിയിലായത്. കുടിലങ്ങാടി വില്ലേജ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന നിഥിന്‍ വിദേശത്തേക്ക് പോകാനായി തന്‍റെ അമ്മാവന്‍റെ പേരിലുള്ള സ്ഥലം ഈട് വച്ച് ബാങ്ക് ലോണ്‍ എടുക്കുന്നതിനായി പട്ടയം ശരിയാക്കുന്നതിനായി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് ശരിയാക്കി നല്‍കാനാണ് സുബ്രമണ്യന്‍ 4000 രൂപ കൈക്കൂലി വാങ്ങിയത്.
അപേക്ഷ നല്‍കി നിരവധി തവണ വില്ലേജ് ഓഫീസിലെത്തിയെങ്കിലും നിഥിന് പട്ടയം ശരിയാക്കാനുള്ള റിപ്പോര്‍ട്ട് ലഭിച്ചില്ല. ഒടുവില്‍ വില്ലേജ് അസിസ്റ്റന്‍റ് സുബ്രമണ്യനെ സമീപിച്ചപ്പോഴാണ് പണം നല്‍കിയാല്‍ റിപ്പോര്‍ട്ട് ശരിയാക്കി നല്‍കാമെന്ന് അറിയിച്ചത്. 4000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ട വിവരം നിഥിന്‍ വിജിലന്‍സ് വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് സജീവനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്‍റെ നേതൃത്വത്തിലുള്ള സംഘം സുബ്പമണ്യനെ കൈയോടെ പിടികൂടുകയായിരുന്നു.