16 April 2024 Tuesday

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ മലപ്പുറം അടക്കം 5 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ckmnews

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ


മലപ്പുറം അടക്കം 5 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അല‍ര്‍ട്ട്. കാസര്‍കോട് യെല്ലോ അല‍ര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ മഴ കനക്കുന്നതിന് കാരണം. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മഴ കനത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവ‍ര്‍ത്തിക്കുന്ന കൺട്രോൾ റൂ തുറന്നു. ടോൾ ഫ്രീ നമ്പറായ 1077 ൽ ജനങ്ങൾക്ക് 24 മണിക്കൂറും സഹായത്തിനായി ബന്ധപ്പെടാം.




അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് മധ്യകേരളത്തില്‍ നിരവധിയിടങ്ങളില്‍ വെള്ളം കയറി. ആലുവയിലും കലൂരിലും വെള്ളക്കെട്ട് ഉണ്ടായി. കളമശ്ശേരി ചങ്ങംപുഴ നഗറിലെ തങ്കപ്പൻ റോഡ് പൂർണമായും മുങ്ങി, 30 വീടുകളിൽ വെള്ളം കയറി, മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആലുവയിൽ ഇരുപതോളം കടകളിൽ വെള്ളം കയറി. പെരുമ്പാവൂരിൽ മഴയ്ക്കൊപ്പം എത്തിയ കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീണ് എം.സി. റോഡിലടക്കം ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് എടച്ചേരിയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. 


തിരുവനന്തപുരത്ത് രാത്രി ശക്തമായ മഴയായിരുന്നു. ബോണക്കാട് എസ്റ്റേറ്റിലെ 111 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചു. വിഴിഞ്ഞത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയി കാണാതായ മൂന്ന് പേരെ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്ത് കണ്ടെത്തി. പോത്തന്‍കോട് സ്വകാര്യ ഹോട്ടലിന്‍റെ മതില്‍ തകര്‍ന്നുവീണ് വീടിന് കേടുപാട് പറ്റി. കൊല്ലം ജില്ലയില്‍  വിവിധ സ്ഥലങ്ങളിലായി കാറ്റില്‍ മരം ഒടിഞ്ഞ് വീണ് മൂന്ന് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. വിളക്കുടി പഞ്ചായത്തില്‍ രണ്ട് വിടുകള്‍ക്കും പത്തനാപുരത്ത് ഒരുവീടിനുമാണ് കേടുപാടുകള്‍ സംഭവിച്ചത്.. ആലപ്പുഴ കാർത്തികപള്ളി പത്തിയൂർ പഞ്ചായത്തില്‍  ചന്ദ്രൻ്റെ വീടിന് മുകളിൽ മരം വീണു ഭാഗികമായി തകർന്നു . എറണാകുളത്ത് ആലുവ, പെരുമ്പാവൂർ , കളമശ്ശേരി, കൊച്ചി നഗരം എന്നിവിടങ്ങളിലാണ് മഴ നാശം വിതച്ചത്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് വെള്ളക്കെട്ടിൽ മുങ്ങി. ഉദയാനഗർ കോളനി, കാരയ്ക്കമുറി എന്നിവിടങ്ങളിലും വെള്ളം കയറി


കോഴിക്കോട് എടച്ചേരി കച്ചേരിയിൽ രണ്ട് വീടുകൾ ശക്തമായ മഴയിൽ തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ  രക്ഷപ്പെട്ടു. കച്ചേരി കൂ മുള്ളി ജാനുവിൻ്റെ ഇരുനില വീടും, മഞ്ഞോത്ത് ബീനയുടെ വീടുമാണ് തകർന്നത്.സംഭവം നടക്കുമ്പോൾ ജാനുവും മകനും മകന്‍റെ ഭാര്യയും മൂന്ന് മക്കളും വീടിനകത്തുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കനത്ത മഴയെ തുടർന്ന്സംസ്ഥാനത്തെ ഡാമികളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകൾ നിലവിൽ 20 സെന്‍റീ മീറ്റര്‍ വീതം ഉയർത്തിയിട്ടുണ്ട്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ  കൺട്രോൾ റൂമിന് പുറമെ  ജില്ലാ, താലൂക്ക് അടിസ്ഥാനത്തിലും തുറക്കും.


മഴ കനത്തതിനാൽ എല്ലാ ജില്ലകളിലും മുൻകരുതലെടുക്കാൻ നിർദ്ദേശം നൽകിയതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം കളക്ടർമാർ തീരുമാനിക്കും. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അപകട സാധ്യതാ സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കും. രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം. മലയോര മേഖലകളിലേക്കുള്ളവർ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്ത് തുടരുകയും ചെയ്യണം.