20 April 2024 Saturday

വാ​ഗമൺ ഓഫ് റോഡ് റേസ്; ജോജു ജോർജിനെതിരേ കേസ്, ലൈസൻസുമായി ഹാജരാകണം

ckmnews

കൊച്ചി: വാ​ഗമൺ ഓഫ്റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരേ കേസ്. ജോജു, സ്ഥലം ഉടമ, സംഘാടകർ എന്നിവർക്കെതിരെയാണ് കേസ്. സംഭവത്തിൽ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.


ജോജു ജോർജ്ജ് ഓഫ് റോഡ് റേസിൽ വാഹനം ഓടിക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടന് നോട്ടീസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.


ഇടുക്കി ജില്ലയിൽ ഓഫ് റോഡ് മത്സരത്തിനിടെ തുടർച്ചായി അപകടങ്ങളുണ്ടാവുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ജില്ലയിൽ ഓഫ് റോഡ് റേസ് നടത്താൻ പാടുള്ളൂ. ഇത് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ കളക്ടർ ഏർപ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് ഓഫ് റോഡ് റേസ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. വാഹനത്തിന്റെ രേഖകൾ സഹിതം ആർ.ടി.ഓയ്ക്ക് മുന്നിൽ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് ജോജു ജോർജിനോട് നിർദേശിച്ചിരിക്കുന്നത്.


വാഗമൺ എം.എം.ജെ. എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിൽ ശനിയാഴ്ചയാണ് ഓഫ് റോഡ് വാഹന മത്സരം നടന്നത്. എന്നാൽ, കൃഷിക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയിൽ കൈവശം നൽകിയ ഭൂമിയിൽ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചതെന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം.


റേസ് പ്ലാന്റേഷൻ ലാൻഡ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കെ.എസ്.യു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നടൻ ജോജുവിന്റെ നേതൃത്വത്തിൽ നടന്ന ഓഫ് റോഡ് മത്സരത്തിൽ യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. അപകടകരമായ രീതിയിലാണ് പരിപാടി നടന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ജില്ലാ ഭരണകൂടത്തിന്റെയോ പോലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ അനുമതിയും മത്സരത്തിനില്ലായിരുന്നുവെന്നും പരാതിയിൽ പഞ്ഞിരുന്നു.