24 April 2024 Wednesday

കെഎസ്ആർടിസിക്ക് ഹൈക്കോടതിയിൽ തിരിച്ചടി; വിപണി വിലയ്ക്ക് ഡീസൽ നൽകാനുള്ള സിം​ഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

ckmnews

കെഎസ്ആർടിസിക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്നുള്ള സിം​ഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ഇത് സംബന്ധിച്ച് ബി.പി.സി.എല്ലാണ് ഡിവിഷൻ ബഞ്ച് മുൻപാകെ അപ്പീൽ നൽകിയിരുന്നത്.


പ്രഥമദൃഷ്ട്യാ വിലനിർണയത്തിൽ അപാകതയുണ്ടെന്നും കെഎസ്ആർടിസിക്ക് മാർക്കറ്റ് വിലയിൽ ഡീസൽ നൽകണമെന്നുമാണ് ബുധനാഴ്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ബൾക്ക് യൂസർ എന്ന പേരിലാണ് കമ്പനികൾ കൂടിയ വില ഈടാക്കുന്നത്. ലാഭകരമല്ലാത്ത റൂട്ടിൽപോലും പൊതുജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനുവേണ്ടി സേവനം നടത്തുന്ന കെഎസ്ആർടിസിക്ക് സ്വകാര്യ വാഹനങ്ങൾക്കു നൽകുന്നതിന്റെ ഇരട്ടി നിരക്കിൽ ഇന്ധനം നൽകുന്നത് നീതീകരിക്കാനാകില്ലെന്നാണ് സിം​ഗിൾബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നത്. ആ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റ​ദ്ദാക്കിയത്.


സംസ്ഥാനത്ത് കെഎസ്ആർടിസിക്ക് 4 ലക്ഷം ലിറ്റർ ഡീസൽ ആണ് പ്രതിദിന ഉപയോഗം. ഇതിനാൽ ബൾക്ക് കൺസ്യൂമറായാണ് കെഎസ്ആർടിസിയെ പെട്രോളിയം കോർപ്പറേഷനുകൾ പരിഗണിക്കുന്നത്. ഓയിൽ കമ്പനികളിൽനിന്ന് നേരിട്ട് ബൾക്ക് പർച്ചേസ് വിഭാഗത്തിലാണ് ഇന്ധനം വാങ്ങിയിരുന്നത്.


എന്നാൽ കേന്ദ്ര സർക്കാർ ഇരട്ട വില സംവിധാനം നടപ്പാക്കിയതോടെ കൂടുതൽ ഇന്ധനം ആവശ്യമായ കുത്തക സ്ഥാപനങ്ങളുടെ പട്ടികയിലായി കെഎസ്ആർടിസി. നേരത്തേ വിപണി വിലയെക്കാൾ 1.90 രൂപ ലീറ്ററിനു കുറച്ചാണ് കെഎസ്ആർടിസിക്ക് ഡിസ്‌കൗണ്ട് നൽകിയിരുന്നത്. ബൾക്ക് പർച്ചേസിൽ മാറ്റം വന്നതോടെ 1 ലീറ്റർ ഡീസലിന് വിപണി വിലയേക്കാൾ 27 രൂപ അധികം നൽകണം.