24 April 2024 Wednesday

ദിവസം ഒന്നരക്കോടി ചെലവിട്ട് മേയ് 31 വരെ വൈദ്യുതി വാങ്ങും: കെ.എസ്.ഇ.ബി ചെയർമാൻ

ckmnews

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മേയ് 31 വരെ പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ബി. അശോക്. ദിനപ്രതം ഒന്നരക്കോടി രൂപ ഇതിന് ചെലവാകുമെന്നും യൂണിറ്റിന് 20 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുകയെന്നും അദ്ദേഹം അറിയിച്ചു. ചെലവ് കൂടിയാലും വൈദ്യുതി വാങ്ങുന്നത് തുടരുമെന്നും ചെയർമാൻ അറിയിച്ചു.


ഇന്നലത്തെ ഉപഭോഗം 4281 MW ആയിരുന്നുവെന്നും ഡിസംബർ മുതൽ ശ്രമിച്ചെങ്കിലും വേണ്ടത്ര പവർ നമുക്ക് ലഭിച്ചില്ലെന്നും ഫിനാൻസ് ഡയറക്ടർ വി.ആർ. ഹരി അറിയിച്ചു. നല്ലളത്ത് നിന്ന് ഒരാഴ്ചക്കുള്ളിൽ 90 MW ഉദ്പാദിപ്പിക്കുമെന്നും കായംകുളത്ത് നിന്ന് വൈദ്യുതി ലഭിക്കാൻ 45 ദിവസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയ് മൂന്നാം തീയതി പീക്ക് അവറിൽ 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുമെന്നും ഹരി ചൂണ്ടിക്കാട്ടി.


അതിനിടെ സംസ്ഥാനത്ത് ഇന്ന് കൂടി വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം 6:30നും 11നുമിടയിൽ 15 മിനിറ്റാണ് നിയന്ത്രണം. നഗരപ്രദേശങ്ങളെയും ആശുപത്രികളെയും നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിരുന്നു. കൽക്കരി ക്ഷാമത്തെ തുടർന്ന് കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതിയിൽ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണം.


ഉപഭോഗം കൂടുതലുള്ള സമയത്ത് കേരളത്തില്‍ 400 മുതല്‍ 500 മൊഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. വൈദ്യുതി ഉപയോഗം കൂടിയാല്‍ നിയന്ത്രണം നീട്ടേണ്ടി വരും. ആന്ധാപ്രദേശില്‍ നിന്ന് 200 മൊഗാ വാട്ട് വൈദ്യുതി വാങ്ങിയും കോഴിക്കോട് താപവൈദ്യുതി നിലയം പ്രവര്‍ത്തിപ്പിച്ചും പ്രതിസന്ധി മറികടക്കാനാണ് ശ്രമം.ഇന്നലെ മുതലാണ് വൈദ്യുതി നിയന്ത്രണം തുടങ്ങിയത്. ജനങ്ങള്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. പീക്ക് അവറില്‍ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്.