തൃശൂർ പൂരം കൊടിയേറ്റം മേയ് നാലിന്
തൃശൂർ പൂരം കൊടിയേറ്റം മേയ് നാലിന്
തൃശൂർ : തൃശൂർ പൂരം തിരുവമ്പാടി ക്ഷേത്രത്തിൽ മേയ് നാലിന് കൊടിയേറും. പാറമേക്കാവിലും അന്നേദിവസം കൊടിയേറും.അതോടൊപ്പം ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. തിരുമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റത്തിന്റെ ഭാഗമായി തലേദിവസം നടക്കുന്ന പ്രത്യേക പൂജകൾക്കും തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ കുട്ടൻ നമ്പൂതിരിപ്പാട്, മേൽശാന്തി പൊഴിച്ചൂർ ദിനേശൻ നമ്പൂതിരി, വടക്കേടത്ത് കല്ലിങ്ങാട് പ്രദീപ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ ആശാരിഗൃഹത്തിൽ സുന്ദരൻ, സുഷിത്ത് എന്നിവർ അടക്കാമരം ചെത്തി മിനുക്കി കൊടിമരം നിർമ്മിച്ച ശേഷം കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്ത് ഭൂമിപൂജ നടത്തും. തുടർന്ന് ശ്രീകോവിലിൽ പൂജിച്ച കൊടിക്കും കൊടിമരത്തിൽ കെട്ടി നാട്ടുകാർ ചേർന്ന് കൊടിമരം ഉയർത്തും. വൈകിട്ട് മൂന്നിനാണ് ക്ഷേത്രത്തിൽ നിന്നുള്ള പൂരം പുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. വൈകിട്ട് 3.30ന് ഭഗവതി നായ്ക്കനാലിൽ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകൾ ഉയർത്തും. നീലനിറത്തിലും മഞ്ഞനിറത്തിലും തുന്നിയ കൊടികളാണ് ഉയർത്തുക. കൊടിയേറ്റത്തിന്റെ തലേദിവസമായ മൂന്നിന് വൈകിട്ട് 4.45ന് കൊടിയേറ്റത്തിനുള്ള അടയ്ക്കാമരം പാട്ടുരായ്ക്കൽ ജംഗ്ഷനിൽ നിന്ന് തിരുവമ്പാടി ക്ഷേത്രത്തിലേക്ക് ആഘോഷപൂർവം കൊണ്ടുവരും. റെയിൽവേ കൂടുതൽ സൗകര്യം ഏർപ്പെടുത്തണം
തൃശൂർ: ലോകപ്രശസ്തമായ തൃശൂർ പൂരത്തിന് എത്തുന്ന ജനങ്ങളുടെ സൗകര്യത്തിനായി മേയ് 10, 11 തീയതികളിൽ റെയിൽവേ കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജരോട് ടി.എൻ. പ്രതാപൻ എം.പി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ എം.പിക്ക് ഇതുസംബന്ധിച്ച് നിവേദനങ്ങൾ നൽകി. എറണാകുളം കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടിവ്, മംഗലാപുരം - നാഗർകോവിൽ പരശുറാം, തിരുനെൽവേലി - പാലക്കാട് പാലരുവി എന്നീ ട്രെയിനുകൾക്ക് പൂരം ദിവസങ്ങളിൽ ഇരു ദിശകളിലും പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിക്കണമെന്നും തൃശൂരിലും പൂങ്കുന്നത്തും കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ തുറക്കണമെന്നും കൂടുതലായെത്തുന്ന യാത്രികർക്ക് വേണ്ട മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നും റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.