24 April 2024 Wednesday

ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ckmnews

ഇടുക്കി: പുറ്റടിയിൽ വീടിനു തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇവർക്ക് സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്‌നങ്ങളും ഉണ്ടായിരുന്നെന്നാണ് സൂചന. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് വീടിന് തീപിടിച്ച് രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവർ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഹോളിക്രോസ് കോളജിന് സമീപത്താണ് ഇവരുടെ വീട്. ആസ്ബസ്റ്റോസ് ഷീറ്റിട്ട ചെറിയ വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇതിലെ ഒരു മുറിയിലാണ് തീപ്പിടുത്തമുണ്ടായത്. ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിന് പുറമെ സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്‌നങ്ങളുമെല്ലാം ആത്മഹത്യക്ക് കാരണമായെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ രവീന്ദ്രന്‍ അയച്ചതായും പൊലീസ് പറയുന്നു.


പുലർച്ചക്ക് മകൾ ശ്രീധന്യ അലറി വിളിച്ച് പുറത്തേക്ക് വന്നപ്പോഴാണ് നാട്ടുകാർ തീപ്പിടിത്തമറിയുന്നത്. പൊള്ളലേറ്റ ശ്രീധന്യയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. ഇവർ കൂടി എത്തിയ ശേഷമാണ് തീ അണച്ചത്. രവീന്ദ്രനെയും ഉഷയെയും ആദ്യം കട്ടപ്പനയിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാൽ ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പൊള്ളൽ ഗുരുതരമായതിനാൽ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലാണുള്ളത്. സോപ്പും സോപ്പുൽപ്പന്നങ്ങളും വിൽപ്പന നടത്തിവരികയായിരുന്നു രവീന്ദ്രൻ.