23 April 2024 Tuesday

മധ്യപ്രദേശിന്‌ പിന്നാലെ രാജസ്ഥാനും , രാഷ്ട്രീയ പ്രതിസന്ധി മുറുകുന്നു; എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍

ckmnews



ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചനകളുമായി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍. തന്റെ വിശ്വസ്തരായ എംഎല്‍എമാര്‍ക്കൊപ്പമാണ് സച്ചിന്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയ സച്ചിൻ പൈലറ്റ് ഇന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. 


മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തുമായുള്ള അഭിപ്രായ ഭിന്നതകള്‍ അഹമ്മദ് പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പൈലറ്റ് വ്യക്തമാക്കിയതായി സൂചനയുണ്ട്. ഗെഹ്‌ലോതും സച്ചിന്‍ പൈലറ്റും തമ്മിലുളള അഭിപ്രായഭിന്നതകള്‍ മൂലം മധ്യപ്രദേശില്‍ സംഭവിച്ചത് രാജസ്ഥാനിലും ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം. 


 മധ്യപ്രദേശില്‍ ചെയ്തതുപോലെ രാജസ്ഥാനിലും അധികാരം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് ആരോപിച്ചിരുന്നു. എംഎല്‍എമാര്‍ക്ക് 15 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ഗെഹ്ലോത് ആരോപിച്ചത് . ചിലര്‍ക്ക് മറ്റുസഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


ഇതിന് പിന്നാലെയാണ് എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ എത്തിയത്. തനിക്കൊപ്പം 23 എംഎല്‍എമാരുണ്ടെന്നാണ് സച്ചിന്‍ അവകാശപ്പെടുന്നത്. എന്നാല്‍ അശോക് ഗെഹ് ലോതും സച്ചിനും തമ്മിലുള്ളത് ചെറിയ തർക്കങ്ങൾ മാത്രമാണെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. സച്ചിനോട് ക്ഷമകാണിക്കണമെന്നും ഭാവി നശിപ്പിക്കരുതെന്നും നേതൃത്വം ഉപദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നുള്ള ഉറപ്പും സച്ചിന്‍ പൈലറ്റിന് പാര്‍ട്ടി നേതൃത്വം നല്‍കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


ഇതിനിടെ സച്ചിന്‍ പൈലറ്റ് ഉള്‍പ്പടെയുള്ള ഇരുപതിലധികം എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നു എന്ന അഭ്യൂഹവും ശക്തമാണ്. രാജസ്ഥാന്‍ നിയമസഭയിൽ 200-ല്‍ 107 സീറ്റുകള്‍ കോണ്‍ഗ്രസിനാണ്. 12 സ്വതന്ത്രന്മാരുടെ പിന്തുണയും രാഷ്ട്രീയ ലോക് ദള്‍, സിപിഎം, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാരുടെ പിന്തുണയും കോണ്‍ഗ്രസിനാണ്.