സ്വർണക്കടത്ത് കേസിൽ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് പിടിയിലായത് നിർണായക വഴിത്തിരിവെന്ന് സൂചന
കോഴിക്കോട്: തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസല്‍ സാമ്പത്തിക നിക്ഷേപം നടത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ മലപ്പുറത്തെ വീട്ടില്‍ എത്തിയായിരുന്നു അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണ് അറസ്റ്റിലായതാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് ആണ് അറസ്റ്റിലായത്. സന്ദീപിന്റെ മൊഴിയനുസരിച്ചാണ് റമീസിനെ പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ നിക്ഷേപം, സ്വര്‍ണ സുരേഷിനും സന്ദീപ് നായര്‍ക്കും ഇതിലുള്ള പങ്ക് എന്നിവയും ചോദിക്കും.
കേസില്‍ ദേശീയ അന്വേഷണ കമ്മീഷനും അന്വേഷണം നടത്തുന്നുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന ആസൂത്രിതമായ സ്വര്‍ണ്ണക്കടത്താണിതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
കേസില്‍ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍.ഐ.എ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റു ചെയ്തിരുന്നു.
ഇരുവരും ബെംഗളൂരുവിലേക്ക് കടന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു.
കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്