നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രെെം ബ്രാഞ്ച് വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15 ന് അവസാനിച്ചതാണ്. മൂന്ന് മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ഇന്ന് വിചാരണ കോടതിയെ അറിയിക്കും.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ അന്വേഷണ വിവരം കൈമാറിയെന്ന പരാതിയില്‍ എഡിജിപി ഇന്ന് വിശദീകരണവും നല്‍കും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി എസ് ശ്രീജിത്ത് ഇന്ന് വിശദീകരണം നല്‍കുന്നത്.
തുടരന്വേഷണത്തിന് ക്രൈം ബ്രാഞ്ച് നല്‍കിയ സമയപരിധി അവസാനിച്ചെങ്കിലും അന്വേഷണം അവസാനിച്ചിട്ടില്ല. സൈബർ വിദഗ്ധന്‍ സായ് ശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.