29 March 2024 Friday

പുത്തനത്താണിയിൽ വീട് കുത്തി തുറന്ന് വൻ കവർച്ച മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവൻ സ്വർണവും അര ലക്ഷവും കവർന്നു

ckmnews

പുത്തനത്താണിയിൽ വീട് കുത്തി തുറന്ന് വൻ കവർച്ച


മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവൻ സ്വർണവും അര ലക്ഷവും കവർന്നു


പുത്തനത്താണി ചന്ദനക്കാവ് ക്ഷേത്രത്തിന് സമീപം പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണ്ണവും 50, 000 രൂപയും മോഷ്ടിച്ചു. പരേതനായ കാഞ്ഞീരി ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയ സമയത്ത് മോഷണം നടന്നത്. മോഷണ ദിവസം വൈകീട്ടോടെയാണ് ഉണ്ണികൃഷ്ണന്റെ ഭാര്യ മിനിയും മക്കളും സ്വന്തം വീടായ തിരുനാവായയിലേക്ക് വീടുപൂട്ടിപോയത്.രാവിലെ ആറോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. തുടർന്ന് കൽപകഞ്ചേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്ത മോഷ്ടാവ് താഴത്തെ നിലയിലെ മുഴുവൻ വാതിലുകളും തകർത്താണ് മോഷണം നടത്തിയത്.  മകളുടെ വിവാഹത്തിനായി അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. വിഷുവിന് കണികാണാനായി ഉരുളിയിൽ സൂക്ഷിച്ച സ്വർണ മോതിരവും കവർന്നിട്ടുണ്ട്. കിടപ്പ് മുറികളിലെ അലമാറകളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. കൽപകഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മലപ്പുറത്ത് നിന്നെത്തിയ ഡോഡ് സ്‌ക്വാഡിലെ ചാർലി എന്ന നായ മണം പിടിച്ച് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലൂടെ നടന്ന് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിന് സമീപത്ത് നിന്നു. ഇതിലൂടെയാണ് മോഷ്ടാവ് കവർച്ചക്കെത്തിയതെന്നാണ് സൂചന. മോഷ്ടാവ് ഉപയോഗിച്ച മഴുവിൽ നിന്നും മണം പിടിച്ച നായ ക്ഷേത്രവളപ്പിലൂടെ തിരുനാവായ റോഡിലൂടെ ചന്ദനക്കാവ് അങ്ങാടിയിലെ കടവരാന്തവരെ ഓടി നിന്നു.ഇതു വഴിയാണ് മോഷണം നടത്തി രക്ഷപ്പെട്ടതെന്നാണ് സൂചന.