24 April 2024 Wednesday

80 ലക്ഷം കുഴൽപണം കവർച്ച ചെയ്ത സംഭവം ആലപ്പുഴ സ്വദേശി മലപ്പുറം പോലീസിന്റെ പിടിയിൽ

ckmnews

80 ലക്ഷം കുഴൽപണം കവർച്ച ചെയ്ത   സംഭവം ആലപ്പുഴ സ്വദേശി മലപ്പുറം പോലീസിന്റെ  പിടിയിൽ


മലപ്പുറം:കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കവർച്ചക്ക് ആലപ്പുഴയിൽ നിന്നും വന്ന ക്വാട്ടേഷൻ സംഘാഗം,ആലപ്പുഴ കരിയിലകുളങ്ങര സ്വദേശി,ചിറയിൽ സുധാകരൻ മകൻ ശ്രീകാന്തിനെയാണ് (27)മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലപ്പുഴയിൽ നിന്ന് അറസ്റ്റു ചെയ്തത്.സംഭവത്തിന്‌ ശേഷം മൊബൈൽ ഫോൺ ഓഫാക്കി പ്രതി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.പ്രതിക്ക് കരീകുളങ്ങര, കായംകുളം എന്നി സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ ആറോളം കേസ് നിലവിലുണ്ട്,പ്രതി കരികുളങ്ങര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടായാണ്.സംഭവദിവസം 4 ഓളം  വാഹനങ്ങളിലായി പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തി കുഴൽപ്പണം കടത്തുകയായിരുന്ന വാഹനം തടഞ്ഞ് വാഹനം സഹിതം തട്ടികൊണ്ടു പോയി കവർച്ച നടത്തുകയായിരുന്നു.സംഘത്തിൽ ഉൾപ്പെട്ട എറണാംകുളം സ്വദേശികളായ സതീഷ്, ശ്രീജിത്ത്, മലപ്പുറം സ്വദേശികളായ  സിറിൽ മാത്യു,മുസ്തഫ, നൗഷാദ്, ബിജേഷ്, ആലപ്പുഴ സ്വദേശികളായ അജി ജോൺസൻ, രഞ്ജിത്ത്, വയനാട് സ്വദേശി സുജിത്ത് അടക്കം 12ഓളം പേരെ മുൻപ് അറസ്റ്റു ചെയ്തിരുന്നു.വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ഇവർ കവർച്ചക്ക് എത്തിയത്.പിടിയിലായവരെ  ചോദ്യം ചെയ്തതിൽ കവർച്ച് രണ്ട് ദിവസം മുൻപ് ഒരു റിഹേഴ്സൽ നടത്തിയതായും വ്യക്തമായിട്ടുണ്ട്.കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ്  നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം  ഡിവൈഎസ്പി പ്രദീപിൻ്റെ നിർദ്ദേശ പ്രകാരം മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ്ഐ ഗിരീഷ്, ദിനേഷ് ഐകെ സലീം പി, ഷഹേഷ് ആർ, ജസീർ കെ, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ  പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.