29 March 2024 Friday

ഇന്ത്യ നിരോധിച്ചതിന് പിന്നാലെ ഹോങ്കോംഗ് വിടാനൊരുങ്ങി ടിക് ടോക്,അമേരിക്കയും ചൈനീസ് ആപ്പുകൾ നിരോധിക്കുന്നത് പരിഗണനയിലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

ckmnews



ബീജീംഗ്: ചൈന പുതിയ സുരക്ഷാ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് ഹോങ്കോംഗ് വിടാനൊരുങ്ങി ടിക് ടോക്. സമീപദിവസങ്ങളിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹോങ്കോംഗില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ടിക് ടോക് വക്താവ് ബിബിസിയോട് പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ ഹോങ്കോംഗിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ടിക് ടോക്  അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സും വ്യക്തമാക്കി. 

ചൈനീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ്ഡാന്‍സ് കമ്പനിയാണ് വീഡിയോ ഷെയറിംഗ് പ്ലാറ്റ് ഫോമായ ടിക് ടോക്കിന്റെ ഉടമകള്‍. 


പുതിയ നിയമപ്രകാരം ഹോങ്കോംഗിലെ പ്രവര്‍ത്തനം ഡാറ്റ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് ടിക് ടോക് പിന്മാറുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഹോങ്കോഗിലെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തുമെന്ന് വാട്‌സ് ആപ്, ട്വിറ്റര്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ അധികൃതര്‍ അറിയിച്ചിരുന്നു. അധികൃതര്‍ക്ക് ഡാറ്റ കൈമാറാനാകില്ലെന്നാണ് സോഷ്യല്‍ മീഡിയ കമ്പനികളുടെ നിലപാട്.


ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ടിക് ടോക്കിന് ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. രാജ്യസുരക്ഷക്ക് ഭീഷണിയാകുമെന്ന കാരണമുന്നയിച്ചാണ് ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യ നിരോധിച്ചതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ടിക് ടോക്കിനുണ്ടായത്.


ടിക്ക്ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഡേറ്റ സുരക്ഷ മുൻനിർത്തിയാണ് അമേരിക്കയും ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നത്. ടിക്ക്ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകളെ ഇന്ത്യ നിരോധിച്ചതിനു പിന്നാലെയാണ് അമേരിക്കയും ഇക്കാര്യം പരിഗണിക്കുന്നത്.

നേരത്തെ ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ മൈക്ക് പോംപിയോ സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയുടെ പാത അമേരിക്ക പിന്തുടരണമെന്നും പല കോണുകളിൽ നിന്നും ആവശ്യമുയർന്നു. കൊവിഡ് വിഷയത്തിൽ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധവും വഷളായിരുന്നു. ചൈന മനപൂർവം തുറന്നുവിട്ട വൈറസാണ് കൊവിഡെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പലതവണ ആരോപിച്ചിരുന്നു. ഇതൊക്കെ മുൻനിർത്തിയാണ് പുതിയ സംഭവവികാസം.


കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ ടിക്ക്ടോക്ക്, യുസി ബ്രൗസർ, ക്യാം സ്‌കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ആപ്പുകൾ നിരോധിച്ചത്. ടിക്ക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മൊബൈൽ, കംപ്യൂട്ടർ അടക്കമുള്ള വേർഷനുകൾക്ക് നിരോധനമുണ്ടാകും. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.ഇന്ത്യയിൽ ഏകദേശം 119 മില്ല്യൺ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്‌ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളിൽ ഒന്നായിരുന്നു ടിക്ക്‌ടോക്ക്. ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക്ക്ടോക്കിൻ്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന് 44,000 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്നാണ് റിപ്പോർട്ട്. ബൈറ്റ്ഡാൻസിൻ്റെ മൂന്ന് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടിക്ക്ടോക്കിനൊപ്പം ഇന്ത്യ നിരോധിച്ച ആപ്പുകളിൽ ഹലോ വിഗോ വി​ഡിയോ എന്നീ ആപ്പുകളും ഇവരുടേതാണ്.