25 April 2024 Thursday

യുവതിയുടേത് ആത്മഹത്യയല്ല, കൊലപാതകമെന്ന് വീട്ടുകാർ; ഭർതൃ പിതാവ് ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

ckmnews

തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന ആരോപണവുമായി വീട്ടുകാർ രം​ഗത്ത്. ആലത്തിയൂർ നടുവിലപ്പറമ്പിൽ ലബീബയെയാണ് തിങ്കളാഴ്ച്ച ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഹർഷാദിനെതിരെയും ഭർതൃ പിതാവ് മുസ്തഫയ്ക്കെതിരെയുമാണ് ലബീബയുടെ ബന്ധുക്കൾ പരാതി ഉന്നയിക്കുന്നത്. തിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

നാല് മാസം മുമ്പാണ് കൽപ്പറമ്പിൽ മുസ്തഫയുടെ മകൻ ഹർഷാദുമായി യുവതിയുടെ വിവാ​ഹം നടന്നത്. ഹർഷാദിന്റെ സഹോദരന്റെ ഭാര്യയായിരുന്ന ലബീബയെ ജ്യേഷ്ഠൻ വാഹനാപകടത്തിൽ മരിച്ചതിന് ശേഷമാണ് ഇയാൾ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ അഞ്ചുവയസുള്ള ഒരു കുഞ്ഞുണ്ട്. ഭർത്താവുമായുള്ള പിണക്കത്തെ തുടർന്ന് സ്വന്തം വീട്ടിലെത്തിയ ലബീബയെ രണ്ട് ദിവസം മുമ്പാണ് ഭർത്താവിന്റെ പിതാവ് മുസ്തഫ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

ബാത്ത് റൂമിൽ വീണ് പരിക്കേറ്റെന്നാണ് ഭർതൃ വീട്ടുകാർ ലബീബയുടെ കുടുംബത്തെ അറിയിച്ചിരുന്നത്. എന്നാൽ യുവതിയെ ഭർത്താവും ഭർതൃ പിതാവും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് വീട്ടുകാരുടെ ആരോപണം.

ഭർതൃ പിതാവ് ലബീബയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നും മർദ്ദിച്ചിരുന്നെന്നും പലപ്പോഴും ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നും വീട്ടുകാർ വെളിപ്പെടുത്തുന്നു. പ്രശ്നങ്ങളുണ്ടാവില്ല എന്ന ഉറപ്പിലാണ് രണ്ടാമതും ഭർതൃ പിതാവ് യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ലബീബയുടെ മരണശേഷം ആശുപത്രിയിൽ നിന്നുപോലും ഭർത്താവിന്റെ വീട്ടുകാർ മുങ്ങാനാണ് ശ്രമിച്ചതെന്നും ആക്ഷേപമുണ്ട്.