2022 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസറായി ബൈജുസിനെ പ്രഖ്യാപിച്ചു
ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്‌പോൺസറായി ഇന്ത്യൻ ബഹുരാഷ്‌ട്ര വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജുസിനെ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഒരു ദേശീയ മാദ്ധ്യമമാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. ഇതോടെ, ലോകകപ്പുമായി ബന്ധപ്പെട്ട് സ്‌പോൺസറാകുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമായി ഇന്ത്യൻ എഡ്-ടെക് സ്ഥാപനം മാറി.
ഔദ്യോഗിക സ്‌പോൺസർ ആകുന്നതിലൂടെ ബൈജൂസിന് പ്രമോഷനുകൾ സൃഷ്ടിക്കുന്നതിനും ലോകമെമ്പാടുമുള്ള ആവേശഭരിതമായ ഫുട്‌ബോൾ ആരാധകർക്കിടയിൽ അവ പ്രവർത്തിപ്പിക്കുന്നതിനും ഫിഫ ലോകകപ്പിന്റെ അടയാളം, ചിഹ്നം എന്നിവ ഫലപ്രദമായി പ്രയോഗിക്കാൻ കഴിയും. റിപ്പോർട്ടുകൾ അനുസരിച്ച്, ബഹുമുഖ ആക്ടിവേഷൻ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കായി ആകർഷകമായ വിദ്യാഭ്യാസ ഉള്ളടക്കം സൃഷ്ടിക്കാനും ബൈജൂസ് പദ്ധതിയിടുന്നു.
‘ഫുട്‌ബോളിന്റെ ശക്തിയെ നല്ല സാമൂഹിക മാറ്റം നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലേക്ക് വിനിയോഗിക്കാൻ ഫിഫ പ്രതിജ്ഞാബദ്ധമാണ്. കമ്മ്യൂണിറ്റികളിൽ ഇടപഴകുകയും ലോകത്തെവിടെയായിരുന്നാലും യുവാക്കളെ ശാക്തീകരിക്കുകയും ചെയ്യുന്ന BYJU’S പോലെയുള്ള ഒരു കമ്പനിയുമായി പങ്കാളിത്തത്തിലായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഫിഫ കൊമേഴ്‌സ്യൽ ഓഫീസർ കേ മാതതി വ്യക്തമാക്കി.
‘ലോകത്തിലെ ഏറ്റവും വലിയ വലിയ കായിക ഇനമായ ഫിഫ ലോകകപ്പിൽ സ്‌പോൺസർ ചെയ്യുന്നതിൽ തങ്ങൾ സന്തുഷ്ടരാണ്. ഇത് ഞങ്ങൾക്ക് അഭിമാനകരമാണ് ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ പറഞ്ഞു . ഒരു ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും വിദ്യാഭ്യാസത്തിന്റെയും കായികത്തിന്റെയും സമന്വയത്തിൽ ചാമ്പ്യൻ ആകുകയും ചെയ്യുന്നതിൽ അഭിമാനിക്കുന്നു. സ്പോർട്സ് ജീവിതത്തിന്റെ വലിയ ഭാഗമാണ്, അതിന് ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടു പോകാൻ കഴിയുന്നു. ഫുട്ബോൾ കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നത് പോലെ, എല്ലാവരിലും പഠന സ്നേഹം പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.