23 April 2024 Tuesday

കാണാതായ അച്ഛന്‍റെയും മകളുടെയും മൃതദേഹങ്ങൾ ഇടുക്കി കല്ലാർകുട്ടി അണക്കെട്ടില്‍

ckmnews

അടിമാലി: കോട്ടയത്ത് നിന്നും കാണാതായ അച്ഛന്‍റെയും മകളുടെയും മൃതദേഹങ്ങൾ ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിന്‍റെ റിസര്‍വോയറില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി ചെമ്പൻകുഴി കുരുവിക്കൂട്ടിൽ വിനീഷ് (49), മകൾ പാർവതി (17) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണു വിനീഷ് പാർവതിയെയും കൂട്ടി കുഴിത്തൊളുവിലുള്ള അമ്മയെ കാണാൻ പോയത്. ഇവർ പുറപ്പെട്ടതിനു ശേഷം പല തവണ വിനീഷിന്റെ ഭാര്യ ദിവ്യ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. പാമ്പാടി പൊലീസ് സ്റ്റേഷനിൽ രാത്രിയിൽ ഇവര്‍ പരാതി നല്‍കി.

പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍. അവസാനം ഫോണ്‍ ഉണ്ടായിരുന്നത് അടിമാലിയിലാണെന്ന് കണ്ടെത്തി. തുടർന്ന് വെള്ളത്തൂവൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുലർച്ചെ ഇവര്‍ സഞ്ചരിച്ച വിനീഷിന്‍റെ ബൈക്ക് കല്ലാർകുടി ഡാമിനു സമീപത്ത് കണ്ടെത്തി. 

ഹെൽമറ്റും വീട്ടിൽ നിന്നു കൊണ്ടു പോയ വസ്ത്രങ്ങളടങ്ങിയ ബാഗും കണ്ടെത്തി. കുടുംബ പ്രശ്നങ്ങളാണു ആത്മഹത്യയ്ക്കു കാരണമെന്നാണു പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ അടിമാലി, കോതമംഗലം  എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘവും അടിമാലി, വെള്ളത്തൂവൽ, പാമ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും നാട്ടുകാരും ചേർന്നാണു തിരച്ചിൽ  ആരംഭിച്ചത്. വിനീഷ് മീനടം ബിജെപി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ്.