19 April 2024 Friday

വീണ്ടും പെനൽറ്റിയിൽ ബ്ലാസ്റ്റേഴ്സ് കണ്ണീർ; ഹൈദരാബാദിന് ഐഎസ്എൽ കിരീടം

ckmnews

വീണ്ടും പെനൽറ്റിയിൽ ബ്ലാസ്റ്റേഴ്സ് കണ്ണീർ; ഹൈദരാബാദിന് ഐഎസ്എൽ കിരീടം


മഡ്ഗാവ്∙ മൂന്നാം ഐഎസ്എൽ ഫൈനലിലും കേരള ബ്ലാസ്റ്റേഴ്സിനു നിരാശ. നിശ്ചിത സമയത്ത് 1–1 സമനിലയിൽ അവസാനിച്ച മത്സരത്തിന്റെ പെനൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനെ 3–1നു കീഴടക്കിയ ഹൈദരാബാദ് എഫ്സിക്കു കന്നി ഐഎസ്എൽ കിരീടം. ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോൾ കീപ്പർ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശിൽപി. മാർക്കോ ലെസ്കോവിച്ചിന്റെ ആദ്യ കിക്ക്, നിഷു കുമാറിന്റെ 2–ാം കിക്ക്, ജീക്സൻ സിങ്ങിന്റെ 4–ാം കിക്ക് എന്നിവയാണ് കട്ടിമണി രക്ഷപ്പെടുത്തിയത്.  


ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കാണാനായത്. 68–ാം മിനിറ്റിൽ മലയാളി താരം കെ.പി. രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയെങ്കിലും, മത്സരം അവസാനിക്കാൻ 2 മിനിറ്റ് മാത്രം ശേഷിക്കെ, പ്രതിരോധ നിരയുടെ പിഴവു മുതലെടുത്ത് സബ്സ്റ്റിറ്റ്യൂട്ട് താരം സാഹിൽ തവോറ (88’) ഹൈദരാബാദിനായി ഗോൾ മടക്കി. ആദ്യ പകുതിയിൽ ആൽവാരാ വാസ്കസിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ്ബാറിലിടിച്ചു മടങ്ങിയത് ബ്ലാസ്റ്റേഴ്സിന് നിരാശയായി.